തലശ്ശേരി: നഗരത്തിലെ പ്രധാന റോഡിന്റെ മധ്യത്തിലായി സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യബോര്‍ഡും തൊട്ടടുത്ത് റോഡരികിലെ തണല്‍മരത്തില്‍ ട്രാഫിക് പോലീസിന്റെ വക നോ പാര്‍ക്കിങ്ങ് ബോര്‍ഡ് കെട്ടിത്തൂക്കിയ നിലയിലും മരത്തിന് ചുറ്റും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ഒരുഭാഗത്തെ നിത്യക്കാഴ്ചയാണ്. ഇത്തരത്തില്‍ പല തരത്തിലുള്ള നിയമലംഘനങ്ങളും തലശ്ശേരി നഗരത്തില്‍ കാണാന്‍ കഴിയും. നഗരസഭാ അധികൃതര്‍ക്കും ട്രാഫിക് പോലീസിനും കൈമടക്ക് നല്കിയാല് തലശ്ശേരി എന്ന വെള്ളരിക്കാപ്പട്ടണത്തില്‍ എത് തരത്തിലുള്ള നിയമലംഘനവും നടത്താന്‍ സാധിക്കുമെന്നതിന്റെ നേര്‍ചിത്രമാണിത്.
തലശ്ശേരി ആശുപത്രി റോഡ്, പുതിയ ബസ് സ്റ്റാന്റ് റോഡ്, എം.ജി റോഡ് എന്നിവയുടെ സംഗമസ്ഥാനമായ ജംഗ്ഷനിലെ ദൃശ്യമാണിത്. സ്വകാര്യ വ്യക്തിയുടെ തുണിക്കടയുടെ മുന്നിലാണ് അതേസ്ഥാപനത്തിന്റെ പരസ്യം റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. തൊട്ടടുത്ത പൂജാസ്റ്റോറിന്റെ മുന്നിലെ തണല്‍മരത്തിലാണ് ട്രാഫിക് പോലീസിന്റെ നോ പാര്‍ക്കിങ്ങ് ബോര്‍ഡ്. ഇതേ മരത്തിന് കീഴിലാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുള്ളത്. ഇത് നഗരത്തിന്റെ ഏതെങ്കിലും ഒരു തിരക്കൊഴിഞ്ഞ ഭാഗത്തല്ല. മുഴുവന്‍ സമയത്തും ട്രാഫിക് തടസ്സം നേരിടുന്ന തലശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്താണ്. അടുത്തകാലത്ത് സുഗമമായ ഗതാഗതത്തിനായി ഇന്റര്‍ലോക്ക് പാകി പുതുക്കിപ്പണിത റോഡിന്റെ ഒരുഭാഗം ഇപ്പോള്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാനും സ്വകാര്യ വ്യക്തികളുടെ വാഹന പാര്‍ക്കിങ്ങിനും മാത്രമാണ് ഉപയോഗിക്കുന്നത്. കാണേണ്ടവരൊക്കെ ഈ നിയമലംഘനം സദാസമയവും കാണുന്നുണ്ട്. എന്നാല്‍ പണത്തിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: