ഒരു ഹിന്ദി ദിനംകൂടി കടന്നുപോയിരിക്കുന്നു. സുദീര്‍ഘവും സജീവവുമായ സംവാദങ്ങള്‍ക്കുശേഷം 1949 ലാണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയായി ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. അനുഛേദം 343 മുതല്‍ 351 വരെയുള്ള ഭരണഘടനയുടെ പതിനേഴാം ഭാഗമാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.
ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയായിരിക്കുമെന്ന് അനുഛേദം 343(1) പ്രഖ്യാപിക്കുന്നു. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും ശാസനങ്ങളും ഇംഗ്ലീഷില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഇന്ത്യപോലുള്ള ബഹുഭാഷാ രാഷ്ട്രത്തില്‍ ഔദ്യോഗിക ഭാഷാ പ്രശ്നം പ്രയാസമേറിയതും സങ്കീര്‍ണ്ണവുമാണെന്ന് അനുഛേദം 343(2) വെളിപ്പെടുത്തുന്നു.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും എല്ലാ നടപടിക്രമങ്ങളും തയ്യാറാക്കുന്നതും, പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും എല്ലാ ബില്ലുകളും നിയമങ്ങളും അവതരിപ്പിക്കുന്നതും പാസാക്കുന്നതും, ഭരണഘടനാനുസൃതമായ എല്ലാ ഉത്തരവുകളും ചട്ടങ്ങളും നിയമങ്ങളും അനുശാസനങ്ങളും പുറപ്പെടുവിക്കുന്നതും ഇംഗ്ലീഷിലാണ്. 1987 ഫെബ്രുവരി 17ന് ഭരണഘടനയുടെ (അമ്പത്തിയെട്ടാമത്) ഭേദഗതി നിയമം പാസാകുന്നതുവരെ ഭേദഗതികളുള്‍പ്പെടെ ഭരണഘടനയുടെ പുതുക്കിയ പതിപ്പുകളൊന്നും ഹിന്ദിയില്‍ പുറത്തിറങ്ങിയിരുന്നില്ല. വിവിധ കാരണങ്ങളാല്‍ ഔദ്യോഗിക ഭാഷ എന്ന നിലയിലുള്ള ഹിന്ദിയുടെ പ്രകടനം തൃപ്തികരമേ ആയിരുന്നില്ല. അതുകൊണ്ടാണ് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്ന് ഇംഗ്ലീഷിന് പകരമായി ഹിന്ദി കൊണ്ടുവരാന്‍ വഴിതെളിയാത്തത്. ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് ഈ ദൗത്യത്തിനു വേണ്ടി കേവലം 15 വര്‍ഷങ്ങളാണ് അനുവദിക്കപ്പെട്ടത്.
നിയമനിര്‍മാണം, ഉദ്യോഗസ്ഥ സംവിധാനം, നിയമസംവിധാനം, സായുധ സേനകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങളുമായി ബന്ധപ്പെട്ടതാണ് ഔദ്യോഗിക ഭാഷ (രാജ് ഭാഷ) എന്ന സങ്കല്‍പ്പം. കോളോണിയല്‍ ഇന്ത്യയിലെ ജനകോടികളും സര്‍ക്കാര്‍ സംവിധാനങ്ങളും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഗാന്ധിജിക്ക് തിരിച്ചറിവുണ്ടായിരുന്നു. ഇന്ത്യയിലെ ഭരണകൂടത്തെയല്ല, ഇന്ത്യ എന്ന രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ഇംഗ്ലീഷല്ലാത്ത ഭാഷയില്‍ ജനങ്ങളോടു സംസാരിക്കുകയാണ് ഗാന്ധിജി സ്വീകരിച്ച വഴികളിലൊന്ന്.
ഗാന്ധിജിയുടെ സ്വദേശി പ്രചാരണപരിപാടികളുടെ ഒഴിവാക്കാനാകാത്ത ഭാഗമായിരുന്നു ഭാഷാ പ്രശ്നം. സ്വന്തം ഭാഷകളിലൂടെ മാത്രമേ സ്വരാജിനുവേണ്ടിയുള്ള ദൗത്യത്തില്‍ ജനങ്ങള്‍ ഭാഗഭാക്കാവുകയുള്ളൂ എന്ന് അദ്ദേഹത്തിനു മനസിലായി. 1915ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയ ശേഷം ഹിന്ദിയുടെ (മറ്റ് പ്രാദേശിക ഭാഷകളുടെയും) വന്‍തോതിലുള്ള ഉപയോഗത്തിന് അദ്ദേഹം ഊന്നല്‍ നല്കി.
ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത ബഹുഭൂരിപക്ഷം ഇന്ത്യക്കാരും അനായാസം കാര്യങ്ങള്‍ പഠിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യക്കാര്‍ സ്വന്തം ദേശീയ ഇടപാടുകള്‍ക്ക് ഹിന്ദി ഉപയോഗിക്കാത്തത് ഭീരുത്വംകൊണ്ടു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആ ഭീരുത്വം വലിച്ചെറിയുകയും, ഹിന്ദിയില്‍ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്താല്‍ ദേശീയ-പ്രവിശ്യാ കൗണ്‍സിലുകള്‍പോലും ആ ഭാഷ ഉപയോഗിച്ചു തുടങ്ങും.
ദക്ഷിണേന്ത്യയിലേക്ക് ഹിന്ദി പ്രചാരകരെ അയയ്ക്കണം എന്ന ആശയം ഈ ലേഖനത്തിലാണ് ഗാന്ധി ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. അത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 1923 ല്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ സ്ഥാപിച്ചത്. 1917 ഒക്ടോബര്‍ 20ന് ബറൂചിലെ രണ്ടാം ഗുജറാത്ത് വിദ്യാഭ്യാസ സമ്മേളനത്തില്‍ ഗാന്ധി നടത്തിയ ദീര്‍ഘമായ പ്രസംഗം ചരിത്രമാണ്. ഹിന്ദിക്ക് പ്രചാരമുണ്ടാക്കിയ സ്വാമി ദയാനന്ദ സരസ്വതിയുടെ മാര്ഗ്ഗദര്ശന യത്നങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ഗാന്ധിയെപ്പോലെ സ്വാമി ദയാനന്ദും (1824-1883) ഗുജറാത്തുകാരനായിരുന്നു. മതസംവാദങ്ങള്‍ക്കും പ്രബോധനത്തിനും അദ്ദേഹം സംസ്കൃതം ഉപയോഗിച്ചു. ഹിമാലയത്തിലും ഉത്തരേന്ത്യയിലുമായി ദശാബ്ദങ്ങള്‍ ചെലവഴിച്ചിട്ടും അദ്ദേഹം ഹിന്ദി പഠിക്കുന്നതിനേക്കുറിച്ച് ആകുലപ്പെട്ടില്ല. എന്നാല്‍ 1873ല്‍ കല്‍ക്കട്ട സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ബ്രഹ്മസമാജത്തിന്റെ കേശബ് ചന്ദര്‍ സെന്നിനെ കണ്ടുമുട്ടി. ജനങ്ങള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് സംസ്കൃതത്തിനുപകരം ഹിന്ദി ഉപയോഗിക്കാന്‍ സെന്‍ അദ്ദേഹത്തെ ഉപദേശിച്ചു.
സ്നേഹനിര്‍ഭരമായ ഉപദേശം സ്വാമി ദയാനന്ദ് സ്വീകരിക്കുകയും, ചുരുങ്ങിയ കാലയളവിനുള്ളില്‍ ഹിന്ദിയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ സത്യാര്‍ത്ഥപ്രകാശം (1875) രചിച്ചത് ഹിന്ദിയിലാണ്. അദ്ദേഹം സ്ഥാപിച്ച ആര്യസമാജം ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ സംഘടനയായി പ്രവര്‍ത്തിച്ചു.
സ്വാമി ദയാനന്ദിനുശേഷം ഹിന്ദിക്കുവേണ്ടിയുള്ള ബാറ്റണേന്തിയത് ഗാന്ധിജിയായിരുന്നു. ദയാനന്ദിന്റെ ദൗത്യം മതപരമായിരുന്നെങ്കില്‍, ഗാന്ധിജിയുടേത് ദേശീയമായിരുന്നുവെന്നുമാത്രം. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനെ ‘കോളനിമുക്തമാക്കാന്‍’ ഉള്ള ഉപകരണമായാണ് ഗാന്ധിജി ഹിന്ദിയെ ഉപയോഗിച്ചത്. ഹിന്ദി പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ദൗത്യം ദക്ഷിണേന്ത്യയില്‍ നിരവധിപ്പേര്‍ ഏറ്റെടുത്തു.
പിന്നീട് ഭരണഘടനാ അസംബ്ലി അംഗമായിരുന്ന ദുര്‍ഗാബായി (1909-1981) കൗമാരത്തില്‍ത്തന്നെ ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ പ്രശസ്തമായ ഒരു ബാലികാഹിന്ദി പാഠശാല നടത്തിയിരുന്നു. സി.ആര്. ദാസ്, കസ്തൂര്‍ബാ ഗാന്ധി, മൗലാനാ ഷൗക്കത്തലി, ജംനാലാല്‍ ബജാജ്, സി.എഫ്.ആന്‍ഡ്രൂസ് എന്നിവര്‍ ബാലികാഹിന്ദി പാഠശാല സന്ദര്‍ശിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളെ ഹിന്ദി പഠിക്കാന്‍ സഹായിച്ചത് കൗമാരക്കാരി നടത്തുന്ന പാഠശാലയാണെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല.
എന്നാല്‍ അതേ ദുര്‍ഗാബായി ഭരണഘടനാ അസംബ്ലിയിലെത്തിയതോടെ ഹിന്ദിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മാറി. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ഹിന്ദിക്കുവേണ്ടി നടത്തുന്ന പ്രചണ്ഡമായ പ്രചാരണം മറ്റുള്ളവരില്‍ വിരക്തിയുണ്ടാക്കിയിരിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു. സന്നദ്ധപ്രവര്‍ത്തകരുടെ നേട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭാഷാ ഭ്രാന്തര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ‘ഈ നൂറ്റാണ്ടില്‍ നിരവധി വര്‍ഷങ്ങളായി ഹിന്ദിക്കുവേണ്ടി നാം പ്രകടിപ്പിച്ച ആവേശത്തിനെതിരായ ഈ പ്രക്ഷോഭം എന്നെ അമ്പരപ്പിച്ചിരിക്കുന്നു…’ എന്ന് അവര്‍ 1949 സെപ്റ്റംബര്‍ 14ന് ഭരണഘടനാ അസംബ്ലിയിലെ പ്രസംഗത്തില്‍ പറഞ്ഞു. ‘സര്, അതിരുകടന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ഈ പ്രചാരണങ്ങള്‍ പ്രതികരിക്കപ്പെടേണ്ടതാണെന്നു മാത്രമല്ല, ഹിന്ദി അറിയാവുന്നവരും എന്നെപ്പോലെ ഹിന്ദിയെ പിന്തുണയ്ക്കുന്നവരുമായ ആളുകളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്.’
ദുര്‍ഗാബായി അവരുടെ പ്രസംഗത്തില്‍ പ്രകടിപ്പിച്ച വൈഷ്യമത്തിന് എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഭാഷയുടെ നിയമപരമായ പദവി അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ സ്വമേധയായുള്ള ശ്രമങ്ങളിലൂടെയാവും അഹിന്ദി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഹിന്ദി വഴങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: