കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ആക്ഷേപവുമായി രംഗത്തിറങ്ങിയവര്‍ പാവപ്പെട്ടവരുടെ സുഹൃത്തുക്കളല്ലെന്ന് വ്യക്തമായി. പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നതിനാണ് പെട്രോള്‍ വിലയില്‍ കുറവുവരുത്താത്തതെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയില്‍ കയറിപ്പിടിച്ചാണ് ആക്ഷേപത്തിന് തയ്യാറായിട്ടുള്ളത്. മന്ത്രി കണ്ണന്താനത്തിന്റെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. മൂന്നുവര്‍ഷത്തിലധികമായി രാജ്യത്ത് ഒരു നിശബ്ദവിപ്ലവമാണ് നടന്നുവരുന്നത്.
വീടില്ലാത്തവര്‍ക്കെല്ലാം വീടും പണിയില്ലാത്തവര്ക്കെല്ലാം ജോലിയും വെളിച്ചമില്ലാത്ത ഗ്രാമങ്ങളിലെല്ലാം വൈദ്യുതിയും കുടിവെള്ളമില്ലാത്തിടത്തെല്ലാം വെള്ളവും ലഭ്യമാക്കാനുള്ള ഭഗീരഥപ്രയത്നമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് പ്രാവര്‍ത്തികമാകണമെങ്കില്‍ പണം വേണം. കോണ്‍ഗ്രസ് ഭരണകാലത്തും പണമുണ്ടാക്കാന്‍ നികുതികള്‍ കൂട്ടിയിട്ടുണ്ട്. പക്ഷേ, സംഭരിച്ച പണം യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിച്ചിട്ടില്ല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പോക്കറ്റുകളിലാണവയൊക്കെ ചെന്നുചേര്‍ന്നത്. ഖജനാവ് കാലിയാക്കിക്കൊണ്ടാണിത്. അതുപോലുള്ളവരല്ല ഇപ്പോള്‍ ഭരണം നടത്തുന്നത്. മന്ത്രിമാരാരും കക്കുകയുമില്ല. കക്കാന്‍ ആരെയും അനുവദിക്കുകയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആരംഭിച്ച ഭരണം ഉന്നതമായ പ്രതീക്ഷയോടെ മുന്നേറുകയാണ്. അത് ഏറെ പ്രയോജനപ്പെടുന്നത് പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമാണ്.
അതറിഞ്ഞുകൊണ്ടുതന്നെയാണ് കണ്ണന്താനത്തിന്റെ പ്രസ്താവനയും.
വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല. പെട്രോള്‍ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്. വിലവര്‍ധന മനഃപൂര്‍വമുള്ള നടപടിയാണെന്നും കണ്ണന്താനം പ്രസ്താവിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണു മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വിലവര്‍ധന ഉള്‍പ്പടെയുള്ളവയില്‍നിന്നു കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം എന്നിവ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതു പരിഗണിക്കും.
പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തണമെന്നും വകുപ്പുമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉല്പന്നങ്ങളും ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ പരിധിയില്‍ കൊണ്ടുവരണം എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ഉപഭോക്താക്കള്‍ പരക്കെ സ്വാഗതം ചെയ്യുകയാണ്. കാരണം പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ഇവയ്ക്ക് ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് ഏര്‍പ്പെടുത്തിയാല്‍ വില പകുതി വരെ കുറഞ്ഞേക്കുമെന്നും കരുതുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന് ശാഠ്യം പിടിച്ചത് സംസ്ഥാനങ്ങള്‍ തന്നെയാണ്. ഇവയ്ക്കു കേന്ദ്രസര്‍ക്കാരിന്റെ എക്സൈസ് നികുതി 23 ശതമാനമാണ്. ബാക്കി 15 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാനസര്‍ക്കാരുകളാണ്. ഓരോ സംസ്ഥാനവും ഓരോ നിരക്കിലാണ് പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി (വാറ്റ്) ഈടാക്കുന്നത്. ദല്‍ഹിയില്‍ ഇത് 27 ശതമാനവും മഹാരാഷ്ട്രയില്‍ 47 ശതമാനവും. കേരളത്തില്‍ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ്. ഒരു സംസ്ഥാനവും ഈ വരുമാനം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.
അത് എത്ര ശതമാനം ജിഎസ്ടി എന്നതിനെ ആശ്രയിച്ചിരിക്കും. ജിഎസ്ടിക്ക് ഇപ്പോള്‍ അഞ്ചു സ്ലാബുകളാണ്– 0, 5, 12, 18, 28% എന്നിങ്ങനെ.
മുംബൈയില്‍ പെട്രോള്‍ വില 79.48 രൂപയാണ്. ജിഎസ്ടി 12% വന്നാല്‍ വില 38 രൂപയാവും, 18% ആണെങ്കില്‍ 40.05 രൂപയാവും, 28 ശതമാനമാണെങ്കില്‍ 43.44 രൂപയാകും. ഇനി 28% ജിഎസ്ടിയും 22% ആഡംബര സെസും കൂടി ചേര്‍ത്താലും 50.91 രൂപയേ വില വരൂ. ഡീസലിന് മുംബൈയില്‍ 62.37 രൂപയാണു വില. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിവിധ നികുതി നിരക്കുകളില്‍ വില ഇങ്ങനെയാവും–12 %ആണെങ്കില്‍ 36.65രൂപ, 18 ആണെങ്കില്‍ 38.61 രൂപ, 28 % ആണെങ്കില്‍ 41.88 രൂപ, 22% സെസും 28% ജിഎസ്ടിയും ആയാലും വില 49.08 രൂപ മാത്രം.
കേരളത്തില്‍ പെട്രോളിന് ഉയര്‍ന്നവില ഇടാക്കുമ്പോഴും അതിലും കുറച്ച് കേരളത്തിനിടയില്‍ കിടക്കുന്ന മാഹിയില്‍ കിട്ടുമെന്ന് നമുക്കറിയാവുന്നതാണ്. പോണ്ടിച്ചേരിയില്‍ ഇന്ധനച്ചുങ്കം കുറവായതുകൊണ്ടാണിത്. കേന്ദ്രമന്ത്രി കണ്ണന്താനത്തെ ആക്ഷേപിക്കാന്‍ പിറകെ നടക്കുന്ന കോണ്‍ഗ്രസും ഇടതുനേതാക്കളും പെട്രോള്‍ ചുങ്കം കുറച്ച് ജനങ്ങളെ സഹായിക്കാന്‍ മനസ്സുവച്ചിട്ടില്ല. ഇവര്‍ പിരിക്കുന്ന ചുങ്കം കൊണ്ട് അധികമായ എന്തെങ്കിലും സഹായം പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കിയതായും കാണാന്‍ കഴിയില്ല. ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കുന്ന ചില്ലിക്കാശുപോലും പാഴാകില്ലെന്നുറപ്പിക്കാം.
സമാജത്തിന്റെ അടിത്തട്ടിലുള്ളവര്ക്കാശ്രയമാകുന്നവിധം നടക്കുന്ന ഭരണത്തെ ചെറുതാക്കിക്കാണിക്കാന്‍ ഏതുകക്ഷി ശ്രമിച്ചാലും ജനങ്ങള്‍ ഇതിനെ അംഗീകരിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ മോദി സര്‍ക്കാരിന് വേണ്ടി പറയുന്ന കണ്ണന്താനത്തെ കുരിശിലേറ്റാന്‍ നോക്കുന്നവര്‍ നിരാശപ്പെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: