പത്തനംതിട്ട: ഒഴിവുകള്‍ പിഎസ്സിക്ക് വകുപ്പുമേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അശ്രദ്ധ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നതായി ആക്ഷേപം. യഥാര്‍ത്ഥ ഒഴിവുകളെക്കാള്‍ അധികം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ക്ക് നിയമന ശുപാര്‍ശ അയയ്ക്കുകയും ചെയ്തു.
എന്നാല്‍ തസ്തിക ഒഴിവ് ഇല്ലാത്തതിനാല്‍ നിയമന ഉത്തരവ് ലഭിച്ചില്ല. ബന്ധപ്പെട്ട വകുപ്പില്‍നിന്നും നിയമന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഉദ്യോഗാര്‍ത്ഥി ഏറെക്കാലം കഴിഞ്ഞും അത് ലഭിക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നിലവില്‍ ഒഴിവില്ലാത്ത തസ്തികയിലേക്കാണ് അഡൈ്വസ് മെമ്മോ കിട്ടിയതെന്നറിയുന്നത്.
പത്തനംതിട്ട ജില്ലയില്‍ ട്രഷറി വകുപ്പിലാണ് ഈ ക്രമക്കേട് നടന്നത്. ഓഫീസ് അറ്റന്റന്‍ഡിന്റെ ഒരു ഒഴിവു മാത്രം ഉണ്ടായിരിക്കെ രണ്ട് ഒഴിവുണ്ടെന്ന് കാട്ടി ജില്ലാട്രഷറി ഓഫീസര്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ്സി രണ്ട്പേര്‍ക്ക് അഡൈ്വസ് മെമ്മോ അയയ്ക്കുകയുംചെയ്തു.
എന്നാല്‍ നിയമന ഉത്തരവ് ലഭിക്കാത്തതിനെതുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിച്ചപ്പോഴാണ് ട്രഷറി ഓഫീസിലെ ക്രമേക്കേട് പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് ട്രഷറി ഡയറക്ടര്‍ക്കും പിഎസ്സി ചെയര്‍മാനും പരാതി നല്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ചവരുത്തിയവരെ ഭരണാനുകൂല സംഘടനാ സ്വാധീനത്തില്‍ സംരക്ഷിക്കാനും ശ്രമം നടത്തി. പിഎസ്സിയാവട്ടെ ഒരാളുടെ ആദ്യനിയമന ശുപാര്‍ശ റദ്ദാക്കുകയും റാങ്ക്ലിസ്റ്റില് മുന്നിലുണ്ടായിരുന്ന ആളെ നിയമിക്കുകയും ചെയ്തതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: