ന്യൂദല്‍ഹി: മുംബൈ ആക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷയിന്മേലുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. മുംബൈ ഹൈക്കോടതി ശരിവച്ച വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ടാണ് കസബ് സുപ്രീംകോടതിയെ സമീപിച്ചത്. 2010ല്‍ മുംബൈ വിചാരണകോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്. വിചാരണ ശരിയായ രീതിയില്‍ അല്ല നടന്നതെന്നും കസബിന് ആക്രമണത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കസബിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ കസബിന് ശരിയായ നിയമസഹായം ലഭിച്ചിരുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സീനിയര്‍ അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. നവംബര്‍ 26ന് മുംബൈയില്‍ നടന്നത് രാജ്യത്തിനും മുഴുവന്‍ ജനങ്ങള്‍ക്കുമെതിരെയുള്ള ആക്രമണമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കസബ് ഉള്‍പ്പെടെ പത്ത് പേരാണ് കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗം മുംബൈയിലെത്തി ആക്രമണം നടത്തിയത്. അക്രമികളില്‍ കസബിനെ മാത്രമേ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞുള്ളു. മുംബൈ ആക്രമണത്തില്‍ വിദേശികളടക്കം 166 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: