ന്യൂദല്‍ഹി: മെഡിക്കല്‍ സീറ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യാ ഭീഷണിയുമായി അന്ധനായ വിദ്യാര്‍ത്ഥി. സുരേഷ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് സീറ്റ് നഷ്ടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി എത്തിയിരിക്കുന്നത്.
2016ലാണ് സുരേഷിന് മെഡിക്കല്‍ സീറ്റ് ലഭിച്ചത്. എട്ട് സെന്റീ മീറ്ററില്‍ കൂടുതല്‍ ദൂരത്തിലുള്ള ഒന്നും വ്യക്തമായി കാണാന്‍ സാധിക്കാത്ത സുരേഷ് അഡ്മിഷന് സമയത്ത് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടും കൈമാറിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം എംസിഐ അഡ്മിഷന് റദ്ദാക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് സുരേഷ് മരണത്തിന്റെ നോട്ടീസ് എന്ന തലക്കെട്ടില്‍ ആത്മഹത്യാ കുറിപ്പ് എംസിഐക്ക് അയയ്ക്കുകയായിരുന്നു. ഇതില്‍ സുരേഷിന് ഇതുവരെ സഹിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 70 ശതമാനം അന്ധനായിരുന്നിട്ടു കൂടി 12-ാം ക്ലാസ് പരീക്ഷയില്‍ 86 ശതമാനം മാര്‍ക്ക് വാങ്ങിക്കാന്‍ സുരേഷിനായിട്ടുണ്ട്. ഒന്നാം വര്‍ഷ ഫീസിനായി കുടുംബത്തിന്റെ പൈതൃക സ്വത്തുക്കള്‍ വിറ്റഴിച്ചെന്നും അതിനിടെ രക്ഷിതാക്കളും മരിച്ചു.
ഇത്രയും വിഷമതകള്ക്കിടെ ആത്മഹത്യമാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 2009ലെ മെഡിക്കല്‍ സീറ്റ് റെഗുലേഷന് നിയമ പ്രകാരം കാലുകള്‍ക്ക് സ്വാധീനക്കുറവുള്ളവര്ക്ക് മാത്രമേ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അനുമതിയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി എംസിഐ അഡ്മിഷന് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: