ഡെറാഡൂണ്‍: ഉത്തരേന്ത്യയിലെ വൃക്ക തട്ടിപ്പ് സംഘങ്ങളുടെ സൂത്രധാരന്‍ ഡോ. അമിത് കുമാര്‍ വീണ്ടും അറസ്റ്റില്‍. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍പോയി വീണ്ടും തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ പിടിയിലായത്.
രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഹരിയാനയിലെ പഞ്ചകുളയില്‍ നിന്നാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഇയാള്‍ അറസ്റ്റിലായത്.
അമിതിന്റെ സഹോദരന് ജീവന് കുമാറും പിടിയിലായി. തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അമിതിന്റെ മകന് ഒളിവിലാണ്. ഇരുവരും ഡോക്ടര്‍മാരാണ്. പിടിയിലായപ്പോള്‍ ഇവരില്‍ നിന്ന് ആറ് മൊബൈല്‍ ഫോണ്‍, 33 ലക്ഷം രൂപ എന്നിവയും കണ്ടെടുത്തു.
കഴിഞ്ഞ ജൂലൈ മുതലാണ് ഇയാള്‍ വീണ്ടും തട്ടിപ്പിനിറങ്ങിയത്. ഡെറാഡൂണില്‍ ഇയാള്‍ 50 പേര്‍ക്ക് വൃക്ക ശസ്ത്രക്രിയ നടത്തിയെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് നിവേദിത കുക്രേതി കുമാര്‍ പറഞ്ഞു. പാവപ്പെട്ടവരെ പറഞ്ഞു പറ്റിച്ച് അവരുടെ വൃക്കയെടുത്ത് സമ്പന്നര്‍ക്കും വിദേശികള്‍ക്കും മാറ്റിവയ്ക്കുകയാണ് ഇയാളുടെ രീതിയെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
രണ്ടായിരത്തില്‍ ദല്‍ഹി പോലീസിന്റെ പിടിയിലായതോടെയാണ് അമിത് കുമാറിന്റെ തട്ടിപ്പുകള്‍ പുറത്തുവന്നത്. 2008ല്‍ ഗുരുഗ്രാമത്തില്‍ ഒരു കേസില്‍ പിടിയിലായതോടെ വാര്‍ത്തകളില്‍ നിറഞ്ഞു. 2012ല്‍ ഫരീദാബാദ് കോടതി ഇയാളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ മൂന്നു തുര്‍ക്കി പൗരന്മാര് കൊല്ലപ്പെട്ട കേസിലാണിത്.
എന്നാല്‍, നേപ്പാളിലേക്ക് മുങ്ങിയ ഇയാളെ 2013ല്‍ സിബിഐ ഇടപെട്ട് തിരികെയെത്തിച്ചു. ഏഴു വര്‍ഷം കഠിന തടവിനാണ് സിബിഐ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. മറ്റൊരു കേസില്‍ ന്യൂദല്‍ഹിയില്‍ നിന്ന് ഗുജറാത്തിലെ ആനന്ദിലേക്ക് കൊണ്ടുപോകും വഴി അമിത് വീണ്ടും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഒളിവിലായിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഗുജറാത്ത് പോലീസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: