ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി ജി. സുധാകരന്.
സമ്മേളനങ്ങളിലൊന്നും ഐസക് ഇടപെടാറില്ല, ചിലര്‍ ബോധപൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നു.
സുധാകരന്റെ ആധിപത്യമാണ് പാര്‍ട്ടിയിലെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ചിലര്‍ കഥകള്‍ നല്കുന്നു. മാധ്യമങ്ങള്‍ക്ക് സിപിഎമ്മിനെക്കുറിച്ച് കള്ള വാര്‍ത്തകള്‍ നല്കുന്ന ക്രിമിനല്‍ സംഘം ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ കണ്ട് ഇറങ്ങി പുറപ്പെടുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മുന്‍പ് തനിക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി തീരുമാനമില്ലാതെ ചിലരെ മത്സരിപ്പിച്ച് തോല്‍പ്പിച്ചതിനാണ് നടപടിയുണ്ടായത്.
ഇപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രായം കഴിഞ്ഞു. എന്നാല്‍, പാര്‍ട്ടി നയത്തെ വെല്ലുവിളിച്ചാല്‍ ഇടപെടുമെന്നും സുധാകരന് വ്യക്തമാക്കി. ആലപ്പുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ മുറി തോമസ് ഐസക് കുത്തകയാക്കി വച്ചിരുന്നത് താന്‍ ഇടപെട്ട് ഒഴിപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഒരു വിഐപിക്കും ഗസ്റ്റ് ഹൗസിലെ മുറി കുത്തകയല്ല, ഇത് ഐസക്കും അംഗീകരിച്ചിട്ടുണ്ട്. ഗസ്റ്റ് ഹൗസുകളിലെ മുറി വാടക കാലോചിതമായി പരിഷ്ക്കരിച്ചതായി സുധാകകന്‍ പറഞ്ഞു.
തോമസ് ഐസക്കിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധയാണ് ജി. സുധാകരനെ പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയതോടെ തോമസ് ഐസക് വിഭാഗം പഴയ വിഎസ് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ആലപ്പുഴ ജില്ലയില്‍ ഐസക് പക്ഷത്തെ പുര്‍ണ്ണമായും അമര്‍ച്ച ചെയ്ത് സമ്പൂര്‍ണ ആധിപത്യമാണ് ഇത്തവണത്തെ സമ്മേളനത്തോടെ സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: