തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്തം വീണ്ടും പരിശോധിക്കാന്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശം. ചെന്നൈയിലെ റീജിയണല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ ചെലവില്‍ പെണ്‍കുട്ടിയേയും രക്ഷിതാക്കളെയും ചെന്നൈയിലേക്കയച്ച് വിശദമായ പരിശോധന നടത്തും. എപ്പോഴാണ് പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായത് എന്നത് തുടങ്ങിയ വിവരങ്ങള്‍ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനാണ് പരിശോധന. ഇതിനായി പെണ്‍കുട്ടിക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ഒരു ഡോക്ടറെ അയയ്ക്കും. ആരോഗ്യ വകുപ്പ് നിയോഗിച്ച ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച ചേരുന്ന വിദഗ്ധസംഘത്തിന്റെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
സംഭവത്തില്‍ സത്യം മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന് ആരോപിച്ചു. കുട്ടിയെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്ക് സഹായം നല്‍കാനും സൗജന്യ ചികിത്സ ഉറപ്പുവരുത്താനും അധികൃതര്‍ തയാറാകണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടുന്ന ആര്‍സിസിയില്‍ രക്തം സ്വീകരിക്കലും നല്‍കലുമെല്ലാം സുരക്ഷസംവിധാനങ്ങള്‍ പാലിക്കാതെയാണെന്നത് ആശങ്കയുളവാക്കുന്നു. ആരുടെ രക്തമാണ് കുട്ടിക്ക് നല്‍കിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: