പാലക്കാട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായി. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പാലക്കാട് മുക്കാലിക്കും മണ്ണാര്‍ക്കാടിനും ഇടയില്‍ 15 ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ആനക്കല്ലില്‍ ഉരുള്‍പൊട്ടലില്‍ നാലു വീടുകള്‍ തകര്‍ന്നു. വ്യാപക നാശനഷ്ടമുണ്ടായി.
അട്ടപ്പാടിയില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തു വീടുകള്‍ ഭാഗികമായി തകര്‍ന്നു. അഗളി പഞ്ചായത്തിലെ തൊട്ടിയാങ്കര, പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ല് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഭവാനിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതൂര്‍ പഞ്ചായത്തിലെ ഇടവാണി, താഴെ ഭൂതയാര്‍ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷി നശിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗളി പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ പാലക്കാട് കളക്ടറേറ്റിലും മണ്ണാര്‍ക്കാടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: