കോട്ടയം: കനത്ത മഴയില്‍ ചങ്ങനാശേരി-കോട്ടയം റൂട്ടില്‍ ചിങ്ങവനത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്നലെ രാവിലെ പത്തരയോടെ പൂവംതുരുത്ത് ഓവര്‍ബ്രിഡ്ജിന് സമീപമാണ് സംഭവം.
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കടന്നു പോകുമ്പോള്‍ വന്‍ശബ്ദത്തോടെ മുകളില്‍ നിന്ന് പാറയും മണ്ണും പാളത്തിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. കേരള എക്സ്പ്രസ്, പാസഞ്ചര്‍ എന്നിവ കോട്ടയത്ത് പിടിച്ചിട്ടു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും റെയില്‍വേ അധികൃതരുമെത്തി മണ്ണും കല്ലും മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പാറ വീണ് പാളത്തില്‍ ഉറപ്പിച്ചിരുന്ന ലോക്കുകള്‍ ഇളകിപ്പോയി.
ഉച്ചയ്ക്ക് ഒരു മണിയോടെ ഗതാഗതം പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വേഗം കുറച്ചാണ് ട്രെയിനുകള്‍ പോകുന്നത്. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ അതീവ അപകടാവസ്ഥയിലാണ് ഈ ഭാഗം. രണ്ടാഴ്ച മുമ്പ് ട്രെയിനിന് മുകളിലേക്ക് മരം വീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: