ഇടുക്കി: കനത്ത മഴയില്‍ ജില്ലയിലെ നാല് ഡാമുകള്‍ തുറന്നു. ഹൈറേഞ്ച് മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. തുടര്‍ച്ചയായി രണ്ടാം ദിവസവും കനത്ത മഴ തുടരുന്നത് മലയോര മേഖലയില്‍ ആശങ്ക പരത്തുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നു.
പുഴകളും, തോടുകളും കരകവിഞ്ഞ് ഒഴുകുന്നു. നിരവധി പ്രദേശങ്ങളില്‍ മരം വീണ് വൈദ്യുതിബന്ധം താറുമാറായി. കൊല്ലം-തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. ചുരക്കുളം മുതല്‍ നെല്ലിമല വരെയുള്ള ഭാഗത്താണ് വെള്ളം കയറിയത്. ഇരുവശങ്ങളിലുമായി നിരവധിപ്പേര്‍ കുടുങ്ങി. ഇതേത്തുടര്‍ന്ന് എറണാകുളം, കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് മ്ലാമല, ചപ്പാത്ത്, കട്ടപ്പന വഴി തിരിച്ചുവിട്ടു.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. രാവിലെ മുതല്‍ പല ഘട്ടങ്ങളിലായി ഒമ്പത് അടിയോളമാണ് ഷട്ടറുകള്‍ ആകെ തുറന്നത്. 456.50 അടിയാണ് ജലനിരപ്പ്. ഇതിന് താഴെയായി വരുന്ന ലോവര്‍പെരിയാര്‍ (നേര്യമംഗലം) അണക്കെട്ടും തുറന്നു. ഉച്ചയോടെ രണ്ട് തവണയായി രണ്ട് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 253.3 അടി. ഒരു ഷട്ടര്‍ ഒന്നര മീറ്ററും രണ്ടാമത്തേത് അരമീറ്ററുമാണ് തുറന്നിരിക്കുന്നത്.
വൈകിട്ട് മൂന്നരയോടെ മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ അര മീറ്റര്‍ വീതമാണ് തുറന്നത്. ഡാമില്‍ 41.09 അടിയാണ് ജലനിരപ്പ്. വൈകിട്ടോടെ പൊന്മുടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. തൃശൂര്‍ ജില്ലയിലെ പൊരിങ്കല്‍, ഷോളയാര്‍ അണക്കെട്ടുകളും രാവിലെ തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: