മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ അഡ്വ.കെ.എന്‍.എ.ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുമ്പെങ്ങുമില്ലാത്ത വിവാദങ്ങള്‍ക്കും നാടകീയതക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുസ്ലിം ലീഗ് പൂര്‍ത്തിയാക്കിയത്. സ്ഥാനാര്‍ത്ഥി പേരുകള്‍ മാറിമറിയുന്നതിനിടെയാണ് കെ.എന്‍.എ.ഖാദറിന്റെ പേര് ഇന്നലെ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.
ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍, എംഎസ്എഫ് നേതാവിനെ പുറത്താക്കല്‍, പ്രബലരായ രണ്ട് നേതാക്കളുടെ പിടിവാശി, മത സംഘടനകളുടെ സമ്മര്‍ദ്ദം ഇതെല്ലാം അതിജീവിച്ച് കെ.എന്‍.എ ഖാദറിലെത്താന് മുസ്ലീം ലീഗ് നേതൃത്വം പണിപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കെ.എന്‍.എ.ഖാദര്‍, കെ.പി.എ മജീദ്, അബ്ദുറഹ്മാന് രണ്ടത്താണി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു.
അടുത്ത തവണ താനൂര്‍ തിരിച്ചു പിടിക്കാന്‍ അബ്ദുറഹ്മാന് രണ്ടത്താണി ആ മണ്ഡലത്തില്‍ സജീവമായി വേണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പട്ടികയില്‍ നിന്നൊഴിവാക്കി. ജനസമ്മതിയില്ലാത്ത നേതാക്കളെ തോല്‍ക്കുന്നത് വരെ മത്സരിപ്പിക്കരുതെന്ന എംഎസ്എഫ് നേതാവിന്റെ പ്രസ്താവനയും മുജാഹിദ് വിഭാഗത്തിന്റെ പ്രതിനിധിയാണ് മജീദെന്ന വിമര്‍ശനവും മജീദിന് പട്ടികയില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നു.
അവസാനം കെ.എന്‍.എ.ഖാദര്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിച്ചു. രണ്ടുതവണ മത്സരിച്ച മണ്ഡലങ്ങളിലും ഖാദറിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ചില മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ രാവിലെ പാണക്കാട്ടെത്തിയതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിഞ്ഞു. ഖാദര്‍ വിരുദ്ധ വിഭാഗം നിലവിലെ സംസ്ഥാന സെക്രട്ടറി അഡ്വ.യു.എ.ലത്തീഫിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. അപ്പോഴേക്കും ചില ദൃശ്യമാധ്യമങ്ങള്‍ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി വിടുമെന്ന കെ.എന്‍.എ.ഖാദറിന്റെ ഭീഷണിക്ക് മുന്നില്‍ മുസ്ലീം ലീഗ് നേതൃത്വം ലത്തീഫിനെ തള്ളാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: