കാട്ടാക്കട: വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ നെയ്യാര്‍ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു. സംഭരണശേഷിക്കും മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ വൈകിട്ട് മൂന്നിന് നെയ്യാര്‍ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നു.
മാസങ്ങള്‍ക്ക് മുമ്പ് വറ്റിവരണ്ട് മരുഭൂമി പോലെ ശേഷിച്ച നെയ്യാര്‍ഡാം കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിലാണ് കരകവിയുന്ന അവസ്ഥയിലായത്. ശനിയാഴ്ച രണ്ടുതവണ ഷട്ടറുകള്‍ തുറക്കുമെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കുമെന്ന് ജലസേചന വകുപ്പ് മൂന്നാമതും മുന്നറിയിപ്പ് നല്കി. തുടര്‍ന്നാണ് നെയ്യാര്‍ എഇ വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘമെത്തി ഷട്ടറുകള്‍ തുറന്നുവിട്ടത്.
കഴിഞ്ഞ രണ്ടുദിവസമായി ഇടതടവില്ലാതെ മഴ പെയ്തതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഗ്രാമങ്ങളിലെന്നപോലെ മലയോരത്തും വനമേഖലയിലും മഴ ശക്തി പ്രാപിച്ചത് നെയ്യാര്‍ ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിച്ചു. അണക്കെട്ടില്‍ 84.300 മീറ്ററായിരുന്നു ഇന്നലെ രാവിലത്തെ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണശേഷി 84.750 ആണെങ്കിലും 84.400 ലേക്ക് എത്തിയാല്‍ ജനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്കി നാല് ഷട്ടറുകളും തുറന്ന് വെള്ളം നെയ്യാറിലേക്ക് ഒഴുക്കിവിടുമെന്ന് എഇ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇടയ്ക്കിടെ മഴ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ച മുതലാണ് മഴ ശക്തമായത്. ശനിയാഴ്ച മുതല്‍ അഗസ്ത്യ വനത്തില്‍ തോരാതെ മഴ പെയ്യുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ സംഭരണിയില്‍ നിമിഷങ്ങള്‍ കൊണ്ട് ജലനിരപ്പുയര്‍ന്ന്, ഉച്ചയോടെ ഡാമില്‍ 84.400 മീറ്ററെന്ന നിയന്ത്രണരേഖ കടന്നു.
ഇക്കഴിഞ്ഞ വേനലില്‍ നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് 72.250 തിലേക്ക് താണിരുന്നു. ഇടവപ്പാതിക്ക് പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ ജലക്ഷാമം വീണ്ടും രൂക്ഷമാകുമെന്ന സ്ഥിതിയിലായിരുന്നു. വെള്ളം കുറഞ്ഞതിനാല്‍ രണ്ടു കനാലുകളിലൂടെയുള്ള ജലവിതരണവും നിറുത്തി. ഇത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെയാണിപ്പോള്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴ ലഭിച്ചത്. അണക്കെട്ട് നിറഞ്ഞുകവിഞ്ഞിട്ടും മഴയുടെ ലഭ്യത നോക്കി കനാലുകള്‍ തുറക്കാമെന്ന കണക്കുകൂട്ടലില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പരമാവധി കാത്തിരുന്നു. വരുന്ന വേനല്‍ മുന്നില്‍ കണ്ട് ജലം സംഭരിക്കേണ്ടതിനാലായിരുന്നു ഇത്. എന്നാല്‍ മഴയ്ക്ക് യാതൊരു ശമനവുമുണ്ടായില്ല. ജലനിരപ്പ് സംഭരണശേഷി കടക്കുമെന്ന സ്ഥിതിയായി. തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കാന്‍ ജലസേചന വകുപ്പ് നിര്‍ബന്ധിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: