കഴക്കൂട്ടം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തോരാതെ പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും കഴക്കൂട്ടം, കുളത്തൂര്‍, ഇടവക്കോട് മേഖലകളില്‍ വന്‍ നാശനഷ്ടം. ഇടവക്കോട് വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. മാവര്‍ത്തലക്കോണം ശ്രീദേവി ഭവനില്‍ കൃഷ്ണകുമാറിന്റെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. സംഭവസമയം വീടിനുളളില്‍ കൃഷ്ണകുമാറും കുടുംബവും ഉണ്ടായിരുന്നുവെങ്കിലും അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് സമീപത്തായി മരം ഇലക്ട്രിക് ലൈനിനു മുകളില്‍ വീണ് പോസ്റ്റുകള്‍ ഒടിഞ്ഞതു കാരണം ഇവിടെ വൈദ്യുതി ബന്ധം നിലച്ചു. കഴക്കൂട്ടത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ദേശീയ പാതയില്‍ കാര്യവട്ടം ശ്രീധര്‍മ്മ ക്ഷേത്രത്തിന് സമീപം മരം റോഡിലേയ്ക്ക് വീണ് അല്‍പ്പസമയം ഗതാഗതം സ്തംഭിച്ചു. ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന കുളത്തൂര്‍ ഗുരുനഗറിലും മുക്കോലയിലും ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകള്‍ മഴവെള്ളം കൊണ്ട് നിറഞ്ഞതിനാല്‍ സമീപവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തമ്പുരാന്‍മുക്ക്, കരിമണല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ബൈപ്പാസില്‍ കുഴിവിളയ്ക്ക് സമീപം റോഡ് നിര്‍മ്മാണത്തിനായി ഇടിച്ച മണ്ണ് മഴവെള്ളത്തില്‍ ഒലിച്ച് ബൈപ്പാസ് റോഡിലിറങ്ങിയത് ഗതാഗത തടസ്സമുണ്ടാക്കി. തെറ്റിയാര്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയതിനാല്‍ കുളത്തൂരിനു സമീപം തെറ്റിയാറിന്റെ കരയിലുള്ള പലവീടുകളിലും വെള്ളം കയറി. തമ്പുരാന്‍മുക്ക് മന്തിരിക്ക നടയില്‍ ഉഷയുടെ വീട്ടിലും കടയിലും മഴവെള്ളം കയറി വീടിന്റെ പകുതിയോളം വെള്ളത്തിനടിയിലായി. സര്‍വ്വീസ് റോഡില്‍ നിന്നുള്ള വെള്ളമാണ് വീട്ടിനുള്ളിലേയ്ക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: