സ്വന്തം ലേഖകന്‍
കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന പരാതിയുമായി മുസ്ലിം ലീഗിലെ തന്നെ നേതാക്കള്‍ രംഗത്തെത്തിയതോടെ മുസ്ലീംലീഗില്‍ പോര് മുറുകുന്നു. പൂതപ്പാറയിലെ മുസ്ലീം ലീഗ് ഭാരവാഹികളാണ് അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിക്ക് കഴിഞ്ഞ ദിവസം എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.
മുസ്ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൗഷാദ് പൂതപ്പാറയാണ് പരാതി നല്‍കിയത്. പരാതി മാധ്യമങ്ങളിലൂടെ വാര്‍ത്തയായി പുറത്തുവന്നതോടെ ഇന്നലെ പൂതപ്പാറയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അഴിമാതിയാരോപണം ഉന്നയിച്ചയാളെ സസ്പന്‍ഡ് ചെയ്തതോടെ ലീഗില്‍ കടുത്ത അതൃപ്തി ഉടലെടുത്തിരിക്കുകയാണ്. ജില്ലാ നേതാക്കളിലുള്പ്പെടെ അഴിമതിയാരോപണവും പുറത്താക്കലും കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രശ്നം വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കുളളില്‍ കടുത്ത അഭിപ്രായ ഭിന്നതകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
അഴീക്കോട് ഹയര്‍ സെക്കന്ററി സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് എംഎല്‍എ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയാണ് ലീഗ് ഭാരവാഹികള്‍ ഉന്നയിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍സെക്കന്ററി കോഴ്സ് അനുവദിക്കുന്നതിനായി പൂതപ്പാറ ശാഖാകമ്മറ്റിയെ അഴീക്കോട് ഹൈസ്കൂള്‍ കമ്മറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ്ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിന്റെ കെട്ടിടം വയ്ക്കുന്ന ചിലവിലേക്ക് ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്ന് ഹൈസ്കൂള്‍ കമ്മറ്റി ഉറപ്പു നല്‍കുകയും ചെയ്തിരുന്നെന്ന് പരാതിയില്‍ പറയുന്നു.
2014ല്‍ അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിച്ചു കിട്ടിയതിനു പിന്നാലെ വാഗ്ദാന പ്രകാരമുള്ള 25 ലക്ഷം രൂപ പ്രാദേശിക കമ്മറ്റിയ്ക്കു നല്കുവാന് സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ.എം.ഷാജി ഇടപെട്ട് ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്തശേഷം ഇതുമായി ബന്ധപ്പെട്ട കാര്യം ചെയ്താല്‍ മതിയെന്നും മാനേജറോട് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തുക തരാന്‍ കഴിയില്ല എന്ന് മാനേജര്‍ തങ്ങളെ അറിയിച്ചെന്നുമാണ് പൂതപ്പാറ പഞ്ചായത്ത് കമ്മറ്റി ആരോപിക്കുന്നത്. തുടര്‍ന്ന് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം പ്രാദേശിക കമ്മറ്റി ഇതില്‍ നിന്നും പിന്മാറിയെന്നും പരാതിയില്‍ വിശദീകരിച്ചു.
എന്നാല്‍ 2017 ജൂണില്‍ സ്കൂള്‍ കമ്മറ്റി ജനറല്‍ ബോഡിയില്‍ പ്ലസ്ടു അനുവദിക്കലുമായി ബന്ധപ്പെട്ട് ചെലവാക്കിയ ഭീമമായ തുകയുടെ കണക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണ്ഡലം എംഎല്‍എ കെ.എം.ഷാജി 25 ലക്ഷം രൂപ മാനേജറില്‍ നിന്നും നേരിട്ട് കൈപ്പറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: