കുട്ടനാട്: മഴയുടെ ശക്തി കുറഞ്ഞതോടെ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു. കിഴക്കന്‍ വെള്ളം എത്തുന്നതാണ് ജലനിരപ്പുയരാന്‍ കാരണം. ഇതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. ഇനി മഴ കടുത്താല്‍ കുട്ടനാട് പൂര്‍ണമായും വെള്ളത്തിനടിയിലാകും. നിലവില്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പാ, മണിമല നദികളിലെ ജലനിരപ്പുയര്‍ന്നതോടെ ചെറുതോടുകള്‍ കവിഞ്ഞ് വെള്ളം കയറുന്ന സ്ഥിതിയാണ്.
ആലപ്പുഴ – ചങ്ങനാശേരി പാതയില്‍ മാമ്പുഴക്കരി ജങ്ഷനില്‍ വെള്ളക്കെട്ടായിട്ടുണ്ട്. പാതയില്‍ നിരവധി ഭാഗത്ത് വെള്ളം കയറി. ഇതോടെ കുറച്ചു സമയം ഗതാഗതതടസ്സമുണ്ടായി. ഇപ്പോള്‍ വേഗതകുറച്ച് ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.
മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, വെളിയനാട്, മുട്ടാര്‍, തലവടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഭൂരിഭാഗം പാടങ്ങളിലും രണ്ടാംകൃഷിയില്ലാത്തതും പുഞ്ചക്കൃഷിക്കായുള്ള പമ്പിങ് ആരംഭിക്കാത്തതും കുട്ടനാട്ടില്‍ ജലനിരപ്പുയരാന്‍ കാരണമാകുന്നു.
രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിലും വെള്ളം കയറുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എടത്വാ, തകഴി, വീയപുരം കൃഷിഭവന് കീഴില്‍ വരുന്ന മിക്ക പാടത്തും വിളവെടുപ്പിന് തയ്യാറായ നെല്‍ച്ചെടികള്‍ വീണ നിലയിലാണ്. മങ്കോട്ടച്ചിറ, വീയപുരം എളവന്താനം, പാടശേഖരങ്ങളില്‍ മടവീണ് വ്യാപകമായി കൃഷി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: