വന്‍കിട പദ്ധതികളാണ് രാജ്യപുരോഗതിക്ക് ആവശ്യമെന്നുകണ്ടാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇത് എതിരെന്ന് ആക്ഷേപമുണ്ടായെങ്കിലും സ്വതന്ത്രഭാരതത്തിന്റെ മുഖച്ഛായ മാറ്റിയ പല വന്‍കിട പദ്ധതികളും രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായി. ജവഹര്‍ലാല്‍ നെഹ്റു തന്നെ തറക്കല്ലിട്ട വന്‍ പദ്ധതികളിലൊന്നാണ് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. 56 വര്‍ഷം മുമ്പ് തറക്കല്ലിട്ട പദ്ധതി യാഥാര്‍ത്ഥ്യമാക്കി തുറന്നുകൊടുത്തത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അമേരിക്കയിലെ ഗ്രാന്റ് കൂളി ഡാം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് യാഥാര്‍ത്ഥ്യമായത്. എതിര്‍പ്പും തിരിച്ചടികളും നിയമപോരാട്ടങ്ങളുമെല്ലാം തരണം ചെയ്താണ് അണക്കെട്ട് യാഥാര്‍ത്ഥ്യമായത്.
വിശ്വകര്‍മ്മദിനത്തില്‍ ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്ത് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളുടെ ജനജീവിതത്തെ ഗുണപരമായി സ്വാധീനിക്കും. കുടിവെള്ളം, കൃഷി, വൈദ്യുതി എന്നിവയ്ക്ക് ഈ അണക്കെട്ട് പ്രയോജനകരമാകും.
സ്വതന്ത്രഭാരതം കൈവരിച്ച നേട്ടങ്ങളില്‍ അണക്കെട്ടുകളും ഉള്‍പ്പെടും. മികച്ച അണക്കെട്ടുകളുള്ള ലോക രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. നാലായിരത്തി മുന്നൂറിലധികം അണക്കെട്ടുകളാണ് രാജ്യത്തുള്ളത്. ഇതില്‍ പകുതിയിലേറെയും ഇരുപത് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചതാണ് എന്ന പ്രത്യേകതയുമുണ്ട്. നിരവധി അണക്കെട്ടുകള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്.
പരിസ്ഥിതിയുടെയും ഒഴിപ്പിക്കലിന്റെയും പേരില്‍ പല അണക്കെട്ടുകളുടെയും നിര്‍മ്മാണം തടസ്സപ്പെട്ടിട്ടുമുണ്ട്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെയും തുടര്‍ച്ചയായ സമരങ്ങള്‍ നടന്നു. പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറിന്റെയും മറ്റും നേതൃത്വത്തില്‍ നടത്തി വന്ന സമരം ഉദ്ഘാടനദിവസമാണ് അവസാനിപ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളും തത്പ്പര കക്ഷികളും പ്രക്ഷോഭത്തിനിറങ്ങിയതായിട്ടേ മേധയുടേത് ഉള്‍പ്പെടെയുള്ള എതിര്‍പ്പുകളെ കാണേണ്ടതുള്ളൂ.
1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ സംഭരണശേഷി 473 ലക്ഷം ഘനമീറ്ററാണ്. നര്‍മ്മദാ നദീതട വികസന പദ്ധതിയില്‍പ്പെടുന്ന ഈ പദ്ധതിയുടെ പ്രായോജകര്‍ രണ്ടു കോടിയിലേറെ ജനങ്ങളാണ്. ഗുജറാത്ത്, രാജസ്ഥാന്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് ജലസേചനത്തിന് കനാലുകളിലൂടെ അണക്കെട്ടില്‍ നിന്ന് വെള്ളമെത്തിക്കാനാകും. ഗുജറാത്തില്‍ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് വലിയ കനാലുകള്‍ വഴിയും പൈപ്പ് ലൈന്‍ ശൃംഖല വഴിയും നര്‍മ്മദയിലെ വെള്ളമെത്തിക്കാന്‍ ഇനി കഴിയും.
10 ലക്ഷത്തോളം കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ വെള്ളവും വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി നാലുകോടി പേര്‍ക്ക് കുടിവെള്ളവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജലമെത്തിക്കാന്‍ മനുഷ്യന് നടത്തിയ ഏറ്റവും വലിയ ശ്രമങ്ങളില്‍ ഒന്നാണ് ഈ പദ്ധതി. 100 കോടി യൂണിറ്റ് ജലവൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനും ഈ പദ്ധതികൊണ്ട് സാധിക്കും. ഗുജറാത്തില്‍ മാത്രം 9,000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടര്‍ സ്ഥലം കൃഷിഭൂമിയായി മാറും.
സമരത്തിന്റെയും എതിര്‍പ്പിന്റെയും കോടതിനടപടികളുടെയും പേരില്‍ ഇഴഞ്ഞുനീങ്ങിയ പദ്ധതി നടപ്പിലാകുമെന്ന് ഉറപ്പായത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷമാണ്. തടസ്സങ്ങള്‍ നീക്കി നര്‍മ്മദാ കണ്ട്രോള് അതോറിറ്റിയില്‍നിന്നും, സൂപ്രീം കോടതിയില്‍ നിന്നും സംഭരണശേഷി ഉയര്‍ത്താന്‍ അനുമതി വാങ്ങാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍ 18നാണ് അണക്കെട്ടിന്റെ ഉയരം പൂര്‍ണ തോതില്‍ ഉയര്‍ത്താനും ആകെയുള്ള 30 ഗേറ്റുകളും തുറക്കാനും നര്‍മ്മദാ കണ്ട്രോള് അതോറിറ്റി ഉത്തരവിട്ടത്.
2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കാനുള്ള യത്നത്തിന്റെ ഭാഗമാണ് അണക്കെട്ടെന്നാണ് ഉദ്ഘാടനവേളയില്‍ നരേന്ദ്ര മോദി പറഞ്ഞത്. ജലവിഭവം ഇല്ലാത്തത് വികസനത്തിന് വലിയ തടസമാണെന്നും അതിന് മാറ്റം വരുത്താന്‍ നര്‍മ്മദാ അണക്കെട്ടിനു കഴിയുമെന്നും പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഇച്ഛാശക്തിയുണ്ടെങ്കില്‍ എതിര്‍പ്പുകളെ മറികടക്കാനും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനും ഭരണകൂടത്തിനു കഴിയുമെന്നതിന്റെ തെളിവാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. കോടതി വ്യവഹാരത്തിന്റെയും സമരങ്ങളുടെയും പേരില്‍ വികസനപദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: