കോട്ടയം: നീലംപേരൂര്‍ ഗ്രാമം മുഴുവന്‍ കാത്തിരുന്ന സുദിനമെത്തി.പള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൂരം പടയണി. ദേവിയുടെ പിറന്നാള്‍ കൂടിയാണ് പൂരം. തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളില്‍ തുടങ്ങിയ പടയണി ചടങ്ങുകള്‍ പൂരം പടയണിയോടെ സമാപിക്കും. പൂരംപടയണിയുടെ പ്രതീകമായ കൊടിക്കൂറ ഞായറാഴ്ച പടയണിക്കളത്തിലെത്തി. ഇന്നലെ മകം പടയണിയായിരുന്നു. മകം പടയണിയിലെ മുഖ്യസവിശേഷത അമ്പലക്കോട്ടയായിരുന്നു. പൂരം പടയണിയിലെ മറ്റുകോലങ്ങള്‍ക്ക് ഒപ്പം എഴുന്നള്ളിയ അമ്പലക്കോട്ടയ്ക്ക് അടിസ്ഥാനം ഭീമസേനന് കല്യാണസൗഗന്ധികം തേടി പോയ കഥയാണ്. പൂരം നാളില്‍ വല്യന്നത്തിന്റെ എഴുന്നള്ളത്താണ് ഏറ്റവും പ്രധാനം. രാത്രി 12ന് ആണ് വല്യന്നങ്ങളുടെ എഴുന്നള്ളത്ത്. രാവിലെ ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം എഴുന്നള്ളിക്കുന്ന വല്യന്നങ്ങളുടെ നിറപണികള്ക്ക് തുടക്കമാകും. പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വല്യന്നത്തിന്റെ രൂപം ഇതോടെ പൂര്‍ണ്ണമാകും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാത്രി 8ന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍ ചടങ്ങ്, 10ന് കുടംപൂജകളി, 10.30ന് തോത്താകളി, 11ന് കുഞ്ഞന്നങ്ങളുടെ സമര്‍പ്പണം, 12ന് വല്യന്നങ്ങളുടെ എഴുന്നള്ളത്ത്. തുടര്‍ന്ന് സിംഹം ഉള്‍പ്പെടെയുള്ള കോലങ്ങളുടെ എഴുന്നള്ളത്തും നടക്കും. ഈ വര്‍ഷം വഴിപാടായി 90 കുഞ്ഞന്നങ്ങളാണ് സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: