തളിപ്പറമ്പ്: തളിപ്പറമ്പ് കൂവോട് വയല്‍ നികത്തി ദേശീയപാത നിര്മ്മിക്കുന്നതിനതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയേറുന്നു. ശക്തമായ മഴയിലും നൂറുകണക്കിനാളുകളാണ് സമരമുഖത്തുള്ളത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് കീഴാറ്റൂര്‍ നടത്തുന്ന നിരാഹാരം ഒന്‍പത് ദിവസം പിന്നിട്ടു.
കൂവോടും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി അധ്യാപകര്‍ ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം വീട്ടമ്മമാര്‍ നടത്തിയ അടുപ്പുകൂട്ടി സമരത്തില്‍ നാനൂറോളം വീട്ടമ്മമാരാണ് പങ്കെടുത്തത്.2011 ലാണ് ദേശീയപാത ബൈപാസ് വികസനത്തിന് വേണ്ടി സര്‍വ്വേ നടന്നത്. എന്നാല്‍ 2016 ല്‍ പൂര്‍ത്തിയാക്കിയ സര്‍വ്വെ അവസാന നിമിഷമാണ് പുനര്‍ നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചത്. ബംഗളൂരു കേന്ദ്രമായുള്ള സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്. എന്നാല്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അവസാന നിമിഷം ദേശീയപാതയുടെ അലയന്‍മെന്റ് മാറ്റിയതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. പുതിയ സര്‍വ്വേ നടത്താന്‍ ദേശീയപാത വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആറു വര്‍ഷക്കാലം വിശദമായ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിച്ച അലയന്മെന്റാണ് യാതൊരു വിധ മാനദണ്ഡവുമില്ലാതെ മാറ്റിനിശ്ചയിച്ചത്.
വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ ഗ്രാമവാസികള്‍ കൃഷിവകുപ്പ് മന്ത്രിയെ കണ്ടിരുന്നു. ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ വയല്‍ നികത്തി ഹൈവേ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയാതായി സമരസമിതി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഈ ഉറപ്പിന് വിരുദ്ധമായ നീക്കങ്ങളാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. കഴിഞ്ഞദിവസം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ അലയന്മെന്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമന്നാണ് കലക്ടര്‍ വ്യക്തമാക്കിയത്. സമരത്തെ പരാജയപ്പെടുത്താനും വയല്‍നികത്തി ദേശീയ പാതനിര്മ്മിക്കാനും സിപിഎം നേതൃത്വം നിലകൊള്ളുമ്പോള്‍ ജീവന് നഷ്ടപ്പെട്ടാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗ്രാമവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: