കണ്ണൂര്‍: ലോകം മുഴുവന്‍ പ്രതീക്ഷാനിര്ഭമായി ഭാരത്തെ ഉറ്റുനോക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദൈ്വതാശ്രമം 25 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ധര്‍മ്മസംവാദം-17 ഹിന്ദുമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് അടിസ്ഥാനപരമായി യുക്തിബോധമുള്ളവനാണ്. യുക്തിബോധമുള്ളവന്റെ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്കാന് സാധിക്കണം. എന്നാല്‍ കേവല വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന മതങ്ങള്‍ക്ക് യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് സാധിക്കുകയില്ല. പ്രസംഗത്തില്‍ ശാന്തിയെക്കുറിച്ച് സംസാരിക്കുകയും എന്നാല്‍ ലോകത്താകമാനം രക്തപ്പുഴകളൊഴുക്കുകയും ചെയ്യുന്ന മതങ്ങള്‍ക്കും യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ചിന്താശക്തിയുള്ള സമൂഹം എന്താണ് ലോകത്തെ നയിക്കുന്ന ദര്‍ശനമെന്ന് അന്വേഷിക്കുകയാണ്. ഈ അന്വേഷണം എത്തിച്ചേര്‍ന്നത് ഭാരതം മുന്നോട്ടുവെച്ച യജ്ഞവീക്ഷണത്തിലേക്കാണ്.
ലോകത്ത് നിരവധി ഇസങ്ങള്‍ മുന്നോട്ട് വരികയും യുവസമൂഹം അതില്‍ ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലത്തിന്റെ ഗതിയില്‍ എന്തിനെതിരെയാണോ ഇത്തരം ഇസങ്ങള്‍ നിലകൊണ്ടത് അവര്‍ അതിന്റെ വക്താക്കളായെന്ന് യുവസമൂഹം തിരിച്ചറിഞ്ഞു. ഇത്തരം ഇസങ്ങള്‍ പരാജയപ്പെടാന്‍ കാരണവും ഇതുതന്നെയാണ്. യോഗ, വേദാന്തം, ആയുര്‍വേദം, തന്ത്രം തുടങ്ങിയവയിലൂടെ ഭാരതം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഭാരതത്തിലെ ആചാര്യന്മാരുടെ വാക്കുകള്‍ക്ക് ലോകം മുഴുവന്‍ കാതോര്‍ത്തിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.
എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ കേരളത്തിലേക്ക് നോക്കിയാല്‍ ധര്‍മ്മവിരുദ്ധമായ ശൈലിയില്‍ ഭരണം നടത്തുന്ന ഭരണകര്‍ത്താക്കളെ നമുക്ക് കാണാന്‍ സാധിക്കും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ മതപഠനം നടത്തിയാല്‍ അതിനെ വര്‍ഗ്ഗീയമെന്ന് മുദ്രകുത്തുന്നു. എന്നാല്‍ ഇതര മതത്തില്‍പ്പെട്ടവര്‍ക്ക് മതപഠനം നടത്താന്‍ സര്‍ക്കാര്‍ തന്നെ ആനുകൂല്യം നല്കുന്നു. എം.എഫ്.ഹുസൈന് ലക്ഷ്മീദേവിയെ നഗ്നയായി വരച്ചപ്പോള്‍ അതിനെ ആവിഷ്കാര സ്വാതന്ത്ര്യമായി മുദ്രകുത്തിയവര്‍ അങ്ങ് ഇംഗ്ലണ്ടില്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിനെ മതനിന്ദയായി കാണുന്നു. സാമാന്യഹൈന്ദവ സമൂഹം ഇന്ന് അപകര്‍ഷതാ ബോധത്തിലാണ്. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാത്തതിനാല്‍ നാം ചൂഷണം ചെയ്യപ്പെടുകയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന നമുക്ക് സ്വധര്മ്മത്തെക്കുറിച്ചും ആചരണത്തെക്കുറിച്ചും ധാരണയില്ല. ഇതില്‍ കുറ്റം പറയേണ്ടത് സമൂഹത്തെയും രക്ഷിതാക്കളെയുമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ.എം.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത തെയ്യം കലാകാരന് കുഞ്ഞിരാമന് കൂറ്റൂരാനെ ആദരിച്ചു. അഖിലഭാരതീയ സീമാജാഗരണ്‍ മഞ്ച് സംയോജകന്‍ എ.ഗോപാലകൃഷ്ണന്, ധര്‍മ്മസംവാദം സംസ്ഥാന സംയോജകന്‍ കെ.നന്ദകുമാര്‍, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി വിനോദ്ജി, മാതാ പ്രേംവൈശാലി, ഭവാനി കുട്ടിക്കൃഷ്ണന്, ഡോ.പ്രമീള ജയറാം, രേഷ്മ രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി.ജയരാജന് മാസ്റ്റര്‍ സ്വാഗതവും സുമേഷ് ശിവ നന്ദിയും പറഞ്ഞു.
ധര്‍മ്മവാഹിനി സംഗമവും ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പോലീസ് അസോസിയേഷന് ഹാളില്‍ നടന്നു. സ്വാഗതസംഘം ചെയര്മാന് അഡ്വ.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: