കൊച്ചി: രണ്ടു ദിവസത്തിനു ശേഷം മഴ മധ്യ, തെക്കന്‍ കേരളത്തില്‍ അല്‍പ്പം കുറഞ്ഞു. അതേസമയം, വടക്കന്‍ കേരളത്തില്‍ ഇന്നലെ രാവിലെയും ശക്തമായ മഴ പെയ്തു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നലെ കനത്ത മഴ പെയ്തു.
ഇടുക്കി ജില്ലയിലെ ശാന്തമ്പാറയില്‍ തോണ്ടിമലയ്ക്കു സമീപം മരം ബൈക്കില്‍ വീണ് ഒരാള്‍ മരിച്ചു. പന്തരിക്കളം നിരപ്പേല്‍ മനു (22) ആണ് മരിച്ചത്. സുഹൃത്ത് നന്ദുവിന് പരിക്കേറ്റു.
ഇടുക്കി അണക്കെട്ടില്‍ 60 ശതമാനമായി ജലനിരപ്പ്. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി, മലങ്കര അണക്കെട്ടുകള്‍ നിറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പമ്പ, കക്കി അണക്കെട്ടുകളില്‍ 59 ശതമാനമാണ് ജലനിരപ്പ്. ഇടമലയാര്‍ 69, കുണ്ടള 60, മാട്ടുപ്പെട്ടി 48, കുറ്റ്യാടി 87, തരിയോട് 87, ആനയിറങ്കല്‍ 40 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 126.1 ആയി ഉയര്‍ന്നു.
മഴയില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ ഏഴാം വളവില്‍ വലിയ വാഹനങ്ങള്‍ തടഞ്ഞു. മണ്ണിടിഞ്ഞ് എട്ടാം വളവില്‍ ഗതാഗതം സ്തംഭിച്ചു. വയനാടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ കല്‍പ്പറ്റ വരെയേ ഓടുന്നുള്ളൂ. മണ്ണിടിയുമെന്ന ആശങ്ക കാരണം പാലക്കാട് അട്ടപ്പാടി ചുരത്തിലെ ഗതാഗതം തടഞ്ഞു. പത്താം വളവില്‍ മരങ്ങള്‍ കടപുഴകി. മലപ്പുറം നാടുകാണിച്ചുരത്തില്‍ മണ്ണിടിഞ്ഞെങ്കിലും ഗതാഗതത്തെ ബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: