തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് നികുതികാര്യ അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നല്കിയ നികുതിയിളവ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം റദ്ദാക്കി. നികുതിയിനത്തില്‍ നഗരസഭയ്ക്കു ലഭിക്കാനുള്ള തുക തിരിച്ചടയ്ക്കാന്‍ തേജസ്വിനി കെട്ടിട ഉടമയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നികുതിയിളവ് റദ്ദ് ചെയ്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കും.
നികുതി വിഷയം കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. മറ്റ് അജണ്ടകളില്‍ ചര്‍ച്ച നടത്താതിരിക്കാന്‍ വേണ്ടിയാണ് നികുതി വിഷയം വീണ്ടും രാഷ്ട്രീയ മുതലെടുപ്പിനായി മേയറും കൂട്ടരും ശ്രമിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. നികുതികാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കൈക്കൂലി വാങ്ങി എന്നാരോപണത്തിന് ബിജെപി അംഗങ്ങള്‍ ചുട്ട മറുപടിയും നല്കി. ടെക്നോപാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഐടി വിഭാഗത്തിനു കീഴിലാണ്. മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. തേജസ്വിനി കെട്ടിടത്തിന്റെ നികുതി ഘടന പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. നികുതി കുറച്ച് നല്‍കിയതിന് കെട്ടിടം ഉടമ കൈക്കൂലി നല്കി എന്ന് ഭരണപക്ഷം ആരോപിക്കുന്നതെങ്കില്‍ നികുതി കുറയ്ക്കാന്‍ മുഖ്യമന്ത്രി കൈക്കൂലി നല്‍കിയോ എന്ന് ഭരണപക്ഷം പരിശോധിക്കണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രദേശം നഗരസഭയോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ പഞ്ചായത്ത് ഈടാക്കിയിരുന്ന നികുതി നിരക്കായ ആറ് ശതമാനം മതിയെന്ന് മുന്‍ കൗണ്‍സിലില്‍ തീരുമാനം ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് നികുതി കുറച്ച് നല്‍കിയതെന്നും അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ് മറുപടി നല്കി. ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്. നികുതി സംബന്ധിച്ച് സെക്രട്ടറിയുടെ പക്കല്‍ ഫയല്‍ നല്‍കിയിട്ട് യാതൊരു മറുപടിയും നല്‍കിയില്ലെന്നും സിമിജ്യോതിഷ് പറഞ്ഞു.
ആന്റി മസ്ക്വറ്റോ വര്‍ക്കര്‍മാരെ നിയമിക്കുന്നത് ഏതൊക്കെ വാര്‍ഡുകളിലാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതനുസരിച്ച് വര്‍ക്കര്‍മാരുടെ പേരുകള്‍ യോഗത്തില്‍ അറിയിച്ചു. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി ഉറവിടമാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ സേവനദാതാവായ ഹരിതഗ്രാമത്തിന് പ്രവര്‍ത്തന നഷ്ടമുണ്ടായതിനാല്‍ ശുചിത്വമിഷനില്‍ നിന്നും നഗരസഭ ഇടപെട്ട് ഒരു വയബിലിറ്റി ഗ്യാപ് ഫണ്ടായ 41 ലക്ഷം രൂപ അനുവദിച്ച് നല്‍കണമെന്ന ആവശ്യം ബിജെപി എതിര്‍ത്തു. ഇതേ തുടര്‍ന്ന് അജണ്ട മാറ്റിവച്ചു.
കിച്ചണ്‍ ബിന്‍, എയ്റോബിക് ബിന്‍ തുടങ്ങിയ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ പരാജയമാണെന്ന ബിജെപി അംഗങ്ങളുടെ ആരോപണം ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി.സാധാരണ നിശ്ചിത സമയത്തിന് തീര്‍ക്കാറുള്ള കൗണ്‍സില്‍ യോഗം നീണ്ടു. ഇതേ തുടര്‍ന്ന് യുഡിഎഫിന്റെ പ്രമേയം അവതരിപ്പിക്കാനായില്ല. യോഗം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് യുഡിഎഫ് അംഗം അനില്‍കുമാര്‍ പ്രതിക്ഷേധവുമായി കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്നു. അടുത്ത യോഗത്തില്‍ അവതരിപ്പിക്കാമെന്ന് അനുനയിപ്പിച്ച് പ്രതിഷേധം അവസാനിപ്പിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍, ഡെപ്യൂട്ടി ലീഡര്‍ എം.ആര്.ഗോപന്, തിരുമല അനില്‍, കരമന അജിത്, വി. ഗിരി, ഹരിശങ്കര്‍, നാരായണമംഗലം രാജേന്ദ്രന്, മധൂസൂദനന്‍നായര്‍,സുനിചന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: