തിരുവനന്തപുരം : ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇന്നലെ എത്തിയില്ല. മൂലവിഗ്രഹത്തിന്റെയും മറ്റ് ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങളുടെ പരിശോധന ഇന്ന് നടത്തും. ഇതിനായി ക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെ പതിവുപൂജകള്‍ക്കും ദര്‍ശനത്തിനും മാറ്റമുണ്ടാകില്ല.രാവിലെ 8.30 മുതല്‍ 10.30 വരെ ദര്‍ശനം അനുവദിക്കും. അതിന് ശേഷം വൈകുന്നേരം 5ന് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനസൗകര്യം ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നത് പരിശോധിക്കാനും ബി നിലവറ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം എത്തുമെന്ന് അറിയിച്ചിരുന്നത്. ഭരണസമിതി അടക്കമുള്ള യോഗങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു. മൂലവിഗ്രഹമുള്ള ശ്രീകോവിലിലെ ചുമരും മറ്റും ആദ്യം പരിശോധിക്കും. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് തെക്കേടം നരസിംഹമൂര്‍ത്തിയുടെയും തിരുവാമ്പാടി ക്ഷേത്രത്തിലെയും വിഗ്രഹപരിശോധന നടത്തും. വ്യക്തിപരമായ അസൗകര്യം കാരണമാണ് അമിക്കസ് ക്യൂറി സന്ദര്‍ശനം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: