നാഗര്‍കോവില്‍: നവരാത്രി ആഘോഷങ്ങള്‍ക്കായി പദ്മനാഭപുരത്തുനിന്ന് തേവാരക്കെട്ട് സരസ്വതി ദേവിയും ഒപ്പം ദേവഗണങ്ങളും ഇന്നലെ രാവിലെ 8.30 ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പുറപ്പെട്ടു. തലേന്ന് രാത്രി നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തിയ ശുചീന്ദ്രം മുന്നൂറ്റി നങ്ക ദേവിയും രാവിലെ എത്തിച്ചേര്‍ന്ന കുമാരകോവില്‍ വേളിമല മുരുകനുമാണ് ദേവിയോടെപ്പം എഴുന്നെള്ളുന്നത്. ദേവി ആനപ്പുറത്തും മറ്റുള്ളവര്‍ പല്ലക്കിലുമാണ് എഴുന്നെള്ളുന്നത്. രാവിലെ നടന്ന ആചാരപരമായ ഉടവാള് കൈമാറ്റത്തിനും തുടര്‍ന്ന് നടന്ന പിടിപ്പണം നല്കല് ചടങ്ങിനും ശേഷമാണ് പുറപ്പെട്ടത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ കേരള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഉടവാള് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ എം. അന്മ്പുമണിക്ക് കൈമാറി. സുരേഷ് ഗോപി എം പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ജില്ലാ പോലീസ് മേധാവി ഡോ എം. ദുരെ എന്നിവരും സംബന്ധിച്ചു.
കൊട്ടാരത്തിനു മുന്നില്‍ നടന്ന ആചാരപരമായ യാത്രയയപ്പില്‍ കേരള, തമിഴ്നാട് പോലീസ് സേനകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. യാത്രയിലുടനീളം ഉടവാളേന്തുന്നത് തിരുവട്ടാര്‍ ആദികേശവ ക്ഷേത്ര മാനേജര്‍ സുദര്ശന്നായരാണ്. ഉച്ചയോടെ കേരളപുരത്ത് എത്തിച്ചേര്‍ന്ന ഘോഷയാത്ര അല്പസമയത്തെ വിശ്രമത്തിനുശേഷം അഴകിയമണ്ഡപം വഴി ദേശീയ പാതയിലെത്തി. ദേവിയെയും പരിവാരങ്ങളെയും വഴിയിലുടനീളം നിറപറയും നിലവിളക്കും വച്ച് സ്വീകരിച്ചാനയിച്ചാണ് രാത്രിയോടെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചത്. ഒരു രാത്രിയിലെ ഇറക്കി പൂജയ്ക്കും വിശ്രമത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കുഴിത്തുറ നിന്ന് പുറപ്പെടുന്ന എഴുെന്നള്ളത്ത് പത്തു മണിയോടടുത്ത് ജില്ല അതിര്‍ത്തിയായ കളിയിക്കാവിളയിലെത്തും. അവിടെ കേരള ദേവസ്വം, റവന്യു, പോലീസ്, വിവധ ഹൈന്ദവ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് വിപുലമായ സ്വീകരണം നല്കി ഏറ്റുവാങ്ങി തിരുവനന്തപുരത്തേക്ക് ആനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: