പേട്ട: ടാറിംഗ് അപാകത കാരണം ആനയറയിലെ റോഡ് കുളമായി മാറി. അരശുംമൂട് വലിയ ഉദ്ദേശ്വരം ക്ഷേത്രത്തിന്റെ സമീപത്ത് കൂടി ബൈപ്പാസിലേക്കുളള റോഡാണ് വാഹന-കാല്‍നട യാത്രികര്‍ക്ക് ഭീഷണിയുയര്ത്തുന്നവിധം ഇടിഞ്ഞ് പൊളിഞ്ഞ് കുളമായത്.
കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍ കലര്‍ന്നിരിക്കുന്നതു കാരണം കാല്‍നട യാത്രയും ദുസ്സഹമാണ്. നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവിടെ ടാറിംഗ് നടത്തിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ റോഡ് തകര്‍ന്നു. ഭീമാകാരമായ കുഴികളാണ് റോഡില്‍ പ്രത്യക്ഷമായത്. നിരവധി ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടികളുണ്ടായിട്ടില്ല. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ഇവിടം വെളളക്കെട്ടിലായതോടെയാണ് യാത്രാദുരിതം കഠിനമായിരിക്കുന്നത്.
ആനയറ റോഡിലെയും ബൈപ്പാസിലെയും മഴവെളളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. റോഡിന്റെ വശത്ത് കൂടി ഓടയുണ്ടെങ്കിലും ഓടയുടെ ഒഴുക്കും ഇവിടെ നിലയ്ക്കുകയാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെ ഡ്രെയിനേജ് മാലിന്യം ഒഴുകിപോകുന്നതിനുളള പൈപ്പുകളും സമീപത്തെ സ്വകാര്യആശുപത്രിയിലെ മാലിന്യങ്ങളും ഇതേ ഓടയിലാണ് കടത്തി വിട്ടിരിക്കുന്നത്.
മഴ സമയത്ത് ഓട നിറയുന്നതോടെ ഇവിടുത്തെ വെളളക്കെട്ടില്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍ നിറയുന്നു. ഓടയില്‍ ഡ്രെയിനേജ് പൈപ്പുകള്‍ ബന്ധിപ്പിച്ചിട്ടുളളതായി നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും വിവരങ്ങള്‍ നല്‍കിയെങ്കിലും പരിശോധനയ്ക്ക് പോലും ആരും എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ വകുപ്പുകളിലെ ഉന്നതാധികാരികള്‍ താമസിക്കുന്നതും ഇവിടെയാണ്. ജന്മസ്ഥലത്തെത്തി ബന്ധുക്കളെ കണ്ട് മടങ്ങുന്ന ദേവസ്വംമന്ത്രിയും സഹോദരീ ഗൃഹത്തിലെത്തുന്ന മുന്‍ മന്ത്രി എം. വിജയകുമാറും ഇതേ റോഡില്‍ കൂടി ബൈപാസിലേക്ക് നിരവധി തവണ കടന്ന് പോയിട്ടുണ്ടെങ്കിലും റോഡിന്റെ ദുരാവസ്ഥ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: