ശ്രീകണ്ഠപുരം: നഗരസഭയിലെ കൊട്ടൂര്‍വയലില്‍ സ്ഥാപിച്ച മാലിന്യസംസ്ക്കരണ പ്ലാന്റ് നാശത്തിലേക്ക്. സ്ഥലം വിലകൊടുത്ത് വാങ്ങി ലക്ഷകണക്കിന് രൂപ മുതല്‍ മുടക്കിയാണ് ഈ കെട്ടിടം സ്ഥാപിച്ചത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ടൗണിലെ മാലിന്യ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകുമായിരുന്നു. എന്നാല്‍ പ്ലാന്റ് ഇവിടെ സ്ഥാപിച്ചാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തിറങ്ങിയതോടെ നിലനില്‍പ്പ് പ്രതിസന്ധിയിലായി.
വിവാദമായപ്പോള്‍ ഇതിന്റെ പേര് മാറ്റി ജൈവവള നിര്‍മാണയൂണിറ്റ് എന്നാക്കി. പശുവളര്‍ത്തലും തുടങ്ങി. തുടര്‍ന്ന് വന്ന ഭരണസമിതിയുടെ കാലത്തും ഇത് പശു വളര്‍ത്താനുള്ള സ്ഥലമായി തുടര്‍ന്നു. കൊട്ടൂര്‍ വയല്‍ ചേപ്പറമ്പ് റോഡരികിലെ രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ അടുത്തവീട്ടിലെ ഒരാള്‍ പശുവിനെ കെട്ടുന്നതൊഴിച്ചാല് മറ്റൊന്നും ഇവിടെ നടക്കുന്നില്ല. ഇതില്‍ അരയേക്കര്‍ സ്ഥലം ക്ഷീരകര്‍ഷക പരിശീലന കേന്ദ്രമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മാലിന്യ പ്ലാന്റിനായി വാങ്ങിയതുകൊണ്ട് സര്‍ക്കാര്‍ അനുമതിയില്ലാതെ ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഈ കോംപൗണ്ടില്‍ തന്നെ കമ്മ്യൂണിറ്റിഹാള്‍ സ്ഥാപിക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് നഗരസഭ. ഇനി ഈ സ്ഥലം പ്ലാന്റാക്കി മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭാ അധികൃതര്‍.
ഉറവിടമാലിന്യ സംസ്കരണമാണ് സര്‍ക്കാര്‍ നയം എന്നതുകൊണ്ട് എല്ലാവരും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കണമെന്ന് നഗരസഭാ ചെയര്മാന് പി.പി.രാഘവന് അറിയിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ നടപടികള്‍ ഇവിടെയും ആരംഭിച്ചിട്ടുണ്ടെന്നും നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് തുറക്കുക പ്രായോഗികമല്ലെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: