ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ (26/11) കേസിലെ മുഖ്യപ്രതിയായ പാക് ഭീകരന് അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷ ഒഴിവാക്കണമെന്ന കസബിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി.
200 ഓളം പേരുടെ മരണത്തിനും ഒട്ടേറെപ്പേര്‍ക്ക് പരിക്കുപറ്റാനും ഇടയാക്കിയ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ കസബിന്റെ വധശിക്ഷ നേരത്തെ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് 25 കാരനായ പാക് ഭീകരന് സുപ്രീംകോടതിയെ സമീപിച്ചത്. നീതിയുക്തമായ വിചാരണ നടന്നില്ലെന്ന കസബിന്റെ വാദം ജസ്റ്റിസുമാരായ അഫ്താബ് ആലം, സി.കെ. പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. മുംബൈ ഭീകരാക്രമണത്തിലൂടെ രാജ്യത്തിനെതിരെയും യുദ്ധം ചെയ്യുകയായിരുന്നു കസബെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും പാക്കിസ്ഥാനിലാണ് നടന്നതെന്ന് വ്യക്തമാകുന്നതായും ബെഞ്ച് വ്യക്തമാക്കി. രണ്ടര മാസത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി വിധി. 2010 മെയ് 6 ന് പ്രത്യേക ഭീകരവിരുദ്ധ കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമത്തിന്റെയും വിവിധ വ്യവസ്ഥകള്‍ എന്നിവ പ്രകാരമാണ് കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്.
കസബ് ഉള്‍പ്പെടെ 10 പാക് ഭീകരരാണ് 2008 നവംബര്‍ 26 ന് മുംബൈയില്‍ കൊലവിളിയുമായി അഴിഞ്ഞാടിയത്. ഒന്‍പത് ഭീകരരെയും വെടിവെച്ചുകൊന്ന സുരക്ഷാസേന കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. സുപ്രീംകോടതിയില്‍ തന്നെ റിവ്യൂഹര്‍ജി നല്‍കുകയാണ് ഇനി കസബിന് മുന്നിലുള്ള പോംവഴി.
വധശിക്ഷ സുപ്രീംകോടതിയും ശരിവെച്ചതോടെ കസബിനെ ഉടന്‍ തൂക്കിക്കൊല്ലണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. കസബ്, അഫ്സല് ഗുരു തുടങ്ങിയ ഭീകരരുടെ വധശിക്ഷ എത്രയുംനേരത്തെ നടപ്പിലാക്കേണ്ടത് രാജ്യസുരക്ഷക്ക് അനിവാര്യമാണെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ ഭാരതത്തിന്റെ ഉദാരമായ ജനാധിപത്യ ജുഡീഷ്യറിയുടെ ആനുകൂല്യത്തിന് അര്‍ഹരല്ലെന്നും അവരെ ഉടന്‍ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 26/11 ഭീകരാക്രമണക്കേസിനെ തൃപ്തികരമായ സമാപ്തിയിലെത്തിച്ച അഭിഭാഷകരായ നികം, ഗോപാല്‍ സുബ്രഹ്മണ്യം, മുംബൈ പോലീസ് തുടങ്ങിയവരെ ഡോ. തൊഗാഡിയ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: