കണ്ണൂര്‍: 14 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രപ്രദേശ് സ്വദേശിയായ യുവതി പിടിയിലായി. ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരിയിലെ തൂലി സ്വദേശിനി ശ്രീനുവിന്റെ ഭാര്യ ഷൈലജ(32)ആണ് കഴിഞ്ഞദിവസം കണ്ണപുരത്ത് പിടിയിലായത്. തലശ്ശേരിയില്‍ ബ്രൗണ്‍ഷുഗറുമായി വളപട്ടണ് സ്വദേശിയും പിടിയിലായിട്ടുണ്ട്. ജില്ലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായാണ് സൂചന. ഇതുകൂടാതെ പാന്‍പരാഗ് ശേഖരവും പിടികൂടിയിട്ടുണ്ട്.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സില്‍ എത്തിയ ഷൈലജയെ ഇന്നലെ പുലര്‍ച്ചെയാണ് കണ്ണപുരം പോലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു പുരുഷന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നു. രണ്ട് ബിഗ് ഷോപ്പറുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ അടുതത്തകാലത്തായി കഞ്ചാവ് മാഫിയകള്‍ക്കെതിരെ പോലസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ദിനംപ്രതി കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയിലെത്തിച്ച് വിവിധ മേഖലകളില്‍ വില്‍പ്പന നടത്തുന്നത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമയാണ് സ്ത്രീകളും ഈ മേഖലയില്‍ കടന്നുവന്നതെന്ന് സംശയിക്കുന്നു. ഇന്നലെ പിടിയിലായ യുവതിക്ക് തെലുങ്ക് ഭാഷ മാത്രമേ അറിയുകയുള്ളൂ. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അര ക്വിന്റലോളം കഞ്ചാവാണ് പോലീസ് വിവിധ സംഭവങ്ങളിലായി പിടികൂടിയത്. ഇന്നലെ പിടികൂടിയ 14 കിലോഗ്രാം കഞ്ചാവിന് പുറമേയാണിത്. കക്കാട് സ്വദേശിയായ ഒരാളാണ് കഞ്ചാവ് കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്നു. ഒരു ഏജന്റിന്റെ കീഴില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി പത്തും പതിനഞ്ചും വില്‍പ്പനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ചെറു പൊതുകളാക്കി വാഹനങ്ങളില്‍ ഏജന്റുമാരെ ഏല്‍പ്പിക്കുകയാണ് പതിവ്. സ്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ചും നഗരങ്ങള്‍ കേന്ദ്രീകരിച്ചുമാണ് പ്രധാന വില്‍പ്പന.
അതിനിടയില്‍ ഒരു ഗ്രാം ബ്രൗണ്‍ഷുഗറുമായി വളപട്ടണം സ്വദേശി തലശ്ശേരിയില്‍ പിടിയിലായി. വളപട്ടണം മന്നയിലെ മുത്താന്‍ ക്വാര്‍ട്ടേഴ്സില്‍ ഷിഹാബ്(23)ആണ് പിടിയിലായത്. സ്വന്തം ആവശ്യത്തിനായി തലശ്ശേരിയിലെ ഏജന്റില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ വാങ്ങാനെത്തിയതായിരുന്നു ഇയാള്‍. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പഴയങ്ങാടി മേഖലകളിലും ബ്രൗണ്‍ഷുഗര്‍ വില്‍പ്പന വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: