നുണ ഒരായിരം തവണ ആവര്‍ത്തിച്ച് സത്യമാക്കി മാറ്റുന്നത് നാസികളുടെ തന്ത്രമായിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഈ പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കിയതും ഇംഗ്ലീഷുകാരാണെന്നായിരുന്നു നാസികളുടെ വാദം. ജര്‍മ്മനിയിലെ നാസി മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ് 1941 ല്‍ ഇങ്ങനെ എഴുതി.
”ഇംഗ്ലീഷുകാരുടെ നേതൃത്വമെന്നത് വലിയ ബൗദ്ധിക അടിത്തറയിലൊന്നുമല്ല നിലനില്‍ക്കുന്നത്. നുണ പറയുമ്പോള്‍ വമ്പന്‍ നുണ തന്നെ പറയണമെന്ന തരക്കാരാണവര്‍. അതുമാത്രമല്ല പറഞ്ഞ നുണയില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. അതെത്ര അപഹാസ്യമാണെങ്കിലും അവരാ നുണയെ കൈവിടില്ലതന്നെ.”
ഇംഗ്ലീഷുകാരാണോ ജര്‍മ്മന്‍കാരാണോ നുണ പ്രചാരണത്തില്‍ വിദഗ്ദ്ധര്‍ എന്നതല്ല ഇവിടുത്തെ വിഷയം. ഗീബല്‍സ് എഴുതിയതിലെ അവസാനത്തെ വരിയാണ് ഇവിടെ പ്രസക്തം. ‘ഗീബല്‍സിയന്‍ പ്രചാരണം’ എന്ന പ്രശസ്തമായ ശൈലിക്ക് അടിസ്ഥാനമായ വരിയാണത്.
”നുണകളില്‍ ഉറച്ചുനില്ക്കുക. അതെത്ര പമ്പര വിഡ്ഢിത്തമാണെങ്കിലും..”
ഇടതു ലിബറല്‍ പക്ഷക്കാര്‍ ചെയ്തുകൂട്ടുന്നതും ഇതുതന്നയാണ്. ഇക്കൂട്ടര്‍ക്ക് അനുപമമായ ഒരു കഴിവ് കൂടെയുണ്ട്. നുണ പരിഹാസ്യമല്ലാത്ത രീതിയില്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.
തങ്ങള്‍ക്കനുകൂലമായി പൊതുബോധം രൂപീകരിക്കുന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ ചമക്കുന്നതിനായി അക്കാദമിക് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ ബദ്ധശ്രദ്ധരാണ്. രണ്ടാം ലോക മഹായുദ്ധകാലത്തുണ്ടായിരുന്നവരേക്കാള് മികച്ച രീതിയില്‍ നുണപ്രചാരണം സംഘടിപ്പിക്കാന്‍ മാധ്യമങ്ങളെയും അക്കാദമിക് സ്ഥാപനങ്ങളെയും വാര്‍ത്തെടുത്തതില്‍ ഇന്ത്യന്‍ ഇടതുപക്ഷ ലിബറലുകള്‍ക്ക് നന്ദി പറയണം!
ഇടതു-ലിബറല്‍ സംഘം പ്രചരിപ്പിച്ച വളരെ വലിയ നുണ ബിജെപിയുടെ തലമുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഉറച്ചനിലപാടെടുത്ത ഇന്ദിരാഗാന്ധിയെ ദുര്ഗയോടുപമിച്ച് വാജ്പേയി പ്രശംസിച്ചുവെന്ന നുണയാണത്. ഇന്നും വലിയൊരു വിഭാഗം ആളുകള്‍ അത് സത്യമാണെന്ന് ധരിക്കുന്നുണ്ട്.
ഈ നുണ പതിനായിരം തവണ ആവര്‍ത്തിക്കപ്പെട്ടു. കോണ്‍ഗ്രസ്-ഇടത് സൗഹൃദ സംവിധാനത്തിന് തുടക്കമിട്ട ഇന്ദിരാഗാന്ധിക്ക് അമാനുഷിക പരിവേഷം നല്കുന്നതില് ഈ നുണ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നും ബിജെപി അനുഭാവികളും പ്രവര്‍ത്തകര്‍ പോലും വാജ്പേയി അങ്ങനെ പറഞ്ഞെന്നു വിശ്വസിക്കുന്നുണ്ട്. വാജ്പേയിയുടെ വിശാല മനസ്കതയായി ചിലരതിനെ അവതരിപ്പിക്കാറുമുണ്ട്.
ഇന്ദിരയെ വാജ്പേയി അത്രത്തോളം പ്രശംസിക്കേണ്ടിയിരുന്നില്ലെന്ന് മറ്റു ചിലര്‍ പരിഭവിക്കും.
പക്ഷേ സത്യമെന്താണ്? വാജ്പേയി ഇന്ദിരയെ ദുര്ഗയോടുപമിച്ചില്ല. താന്‍ ഇന്ദിരാഗാന്ധിയെ ദുര്ഗയോടുപമിച്ചിരുന്നില്ലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വാജ്പേയി തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഇത് ആയിരക്കണക്കിന് നുണകളിലൊന്നു മാത്രമാണ്. ഇടതു-കോണ്‍ഗ്രസ് സഖ്യം ഈ നുണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് പ്രചരിപ്പിച്ച് സത്യമാക്കിത്തീര്‍ത്തു. ഈയടുത്ത് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ വലിയൊരു നുണയുണ്ട്. എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പതിനഞ്ചുലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നു നരേന്ദ്രമോദി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന കള്ളമാണത്.
ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു വലിയ നുണയാണ് ഇടതു അനുഭാവികളായ നേതാക്കന്മാരും പൊതുപ്രവര്‍ത്തകരും സംഘപരിവാറിനാല്‍ വധിക്കപ്പെടുന്നു എന്നത്. ഇവരുടെ പ്രചണ്ഡമായ പ്രചാരണം കാരണം അതിന് സത്യത്തിന്റെ രൂപം കൈവരുന്നുണ്ടു താനും. ഈയിടെ നടന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷവും ഈ നുണപ്രചാരണം ഉച്ചസ്ഥായിയില്‍ നടക്കുന്നുണ്ട്.
ഗൗരി ലങ്കേഷ് ഇടതു അനുഭാവിയായ പ്രവര്‍ത്തകയായിരുന്നു. സ്വന്തം പ്രസിദ്ധീകരണത്തില്‍ നുണപ്രചാരണം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതായിരുന്നു അവര്‍!
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണെന്ന പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന് നെഹ്റു ഭക്തനായ രാമചന്ദ്ര ഗുഹയാണ്.
ചരിത്രകാരനും ക്രിക്കറ്റ് വിദഗ്ദ്ധനുമായാണ് അദ്ദേഹം ടിവി ന്യൂസ് ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഗൗരി ലങ്കേഷ് കൊലപാതകവുമായി ഇടതു അനുകൂല ബ്ലോഗിനു നല്കിയ അഭിമുഖത്തില്‍ ഗുഹ പറഞ്ഞതിങ്ങനെയാണ്.
”ദാബോല്ക്കറെയും പന്സാരേയെയും കല്‍ബുര്‍ഗിയെയും ഇല്ലാതാക്കിയ കൊലയാളികള്‍ സംഘപരിവാറില്‍ നിന്നാണ് വന്നത്. ഗൗരിലങ്കേഷിനെ ഇല്ലാതാക്കിയതും അതേ സംഘപരിവാറില്‍നിന്നുള്ള കൊലയാളികളാകാനാണ് കൂടുതല്‍ സാധ്യത.
സംശയലേശമന്യേ ഗുഹ പരസ്യമായി പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട മൂന്നു വ്യക്തികളെയും കൊന്നത് സംഘപരിവാറിലുള്ളവരാണെന്ന്.
കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുമ്പോഴാണ് അതില്‍ രണ്ടു പേര് കൊല്ലപ്പെട്ടത്. (ക്രമസമാധാനം സംസ്ഥാന വിഷയമാണ്). ഗൗരി ലങ്കേഷിന്റെ കൊലപാതകികളും സംഘപരിവാറിലുള്ളവരാണെന്ന് പുരപ്പുറത്തു കയറിനിന്നു വിളിച്ചുപറയുകയാണ് ഗുഹ.
ഇപ്പറഞ്ഞ കൊലകളിലൊന്നും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ആരാണ് കുറ്റക്കാരെന്ന് പോലീസും കോടതിയും കണ്ടെത്തുന്നതിന് മുന്‍പ് രാമചന്ദ്ര ഗുഹ തീരുമാനിക്കുകയാണ്, കൊലയാളികള്‍ സംഘപരിവാറിലുള്ളവരാണെന്ന്.
പന്‍സാരേയുടെ കൊലപാതകക്കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സംഘടനയില്‍പ്പെട്ട ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ തെളിവുകളൊന്നും നിരത്താന്‍ പോലീസിനായില്ല. തുടര്‍ന്ന് അവര്‍ വെറുതെ വിട്ടയക്കപ്പെടുകയും ചെയ്തു. മറ്റു രണ്ടു കൊലപാതകക്കേസുകളും ചുരുളഴിയാതെ ഇന്നും നില്ക്കുന്നു. എന്നിട്ടും കൊലയാളികളെക്കുറിച്ച് നുണപ്രചരിപ്പിക്കാന്‍ മുന്പില് നില്‍ക്കുകയാണ് ഗുഹ.
അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുകളായ പത്രക്കാര് പ്രചരിപ്പിക്കുമെന്ന് അദ്ദേഹത്തിനറിയാം. ‘ലിബറലു’കളും പൊതുപ്രവര്‍ത്തകരും അതിനായി മെനക്കെടുമെന്നും അദ്ദേഹത്തിനുറപ്പുണ്ട്. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ഒരു പ്രവര്ത്തകന് ഗുഹയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്.
ഒരു തെളിവുമില്ലാതെ ഗുഹ വെറുതെ ആരോപണമുന്നയിക്കുകയാണ്. ഈ കൊലപാതകക്കേസുകളിലൊന്നും സംഘപരിവാറിലെ ഒരു പ്രവര്‍ത്തകനെ പോലും കുറ്റക്കാരാനായി കണ്ടെത്തിയിട്ടില്ല.
പിന്നെ നിങ്ങള്‍ എങ്ങനെയാണ് ഗുഹയെ അനുകൂലിക്കുക? പിന്നെയും പിന്നെയും നുണ പറഞ്ഞുകൊണ്ടുതന്നെ! വാള്‍സ്ട്രീറ്റ് ജേണലിന്റെ പംക്തികാരനായ സദാനന്ദ് ധുമേ ചെയ്യുന്നതിതാണ്. വാള്‍സ്ട്രീറ്റ് ജേണലില്‍ സദാനന്ദ് ധുമേ ഒരു ലേഖനം എഴുതി.
ഗുഹയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുവാന്‍ കാരണമായ പ്രസ്താവനയെ തെറ്റായി അവതരിപ്പിക്കുകയാണ് തന്റെ ലേഖനത്തിലൂടെ ധുമേ ചെയ്തത്. ധബോല്‍കര്‍, പന്‍സാരേ, കല്‍ബുര്‍ഗി എന്നിവരെ വധിച്ചത് സംഘപരിവാറാണെന്ന് രാമചന്ദ്രഗുഹ സംശയലേശമന്യേയാണ് പ്രസ്താവിച്ചത്. എന്നാല്‍ കൊലയാളികള്‍ സംഘപരിവാറുകാരായിരിക്കാമെന്ന സംശയം പ്രകടിപ്പിക്കുക മാത്രമാണ് ഗുഹ ചെയ്തതെന്നാണ് ധുമേ എഴുതിയത്.
ധുമേ എഴുതിയത് ഇതാണ്:
”തിങ്കളാഴ്ച ഭാരതീയ ജനതാപാര്‍ട്ടിയുടെ ഒരു ഭാരവാഹി പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹയ്ക്കെതിരെ നിയമനടപടിയെടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഒരു അഭിമുഖത്തില്‍ ഗൗരിലങ്കേഷിന്റെ കൊലയാളികള്‍-മറ്റു യുക്തിവാദികളുടെ വധത്തിലെന്നപോലെ- സംഘപരിവാറുമായി ബന്ധപ്പെട്ടവരാവാനുള്ള ‘സാധ്യത’ ഏറെയുണ്ടെന്നു ഗുഹ പറഞ്ഞിരുന്നു.
ഗുഹ പറഞ്ഞതെന്താണ്? ഗൗരി ലങ്കേഷിന്റെ വധത്തില്‍ മാത്രമാണ് ‘സാധ്യത’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്. മറ്റു യുക്തിവാദികളുടെ വധത്തില്‍ സംശയമൊന്നുമില്ലാതെ സംഘപരിവാറില്‍ കുറ്റം ചാര്‍ത്തുകയാണ് ഗുഹ ചെയ്തത്.
അതായത്, രാമചന്ദ്ര ഗുഹയുടെ നുണയെ മറച്ചുപിടിക്കാന്‍ വേറൊരു നുണയുമായി ധുമേ ഇറങ്ങുകയാണ്. വാള്‍സ്ട്രീറ്റ് ജേണല്‍ വായിക്കുന്നവരിലൂടെ ആ നുണ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ട്വിറ്ററിലൂടെയും സദാനന്ദ് ധുമേ തന്റെ നുണ ആവര്‍ത്തിക്കുന്നു. 2017 സെപ്തംബര്‍ 15 ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചതിങ്ങനെയാണ്.
”ഗുഹ ഏതെങ്കിലും പാര്‍ട്ടിയെ പേരെടുത്തു പറഞ്ഞിട്ടില്ല. നിങ്ങളൊക്കെ കരുതുന്നതുപോലെ തന്നെ ഇതിനു പിന്നില്‍ സംഘപരിവാറാകാനാണ് കൂടുതല്‍ സാധ്യത എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ.”
ഗീബല്‍സിയന്‍ പ്രചാരണത്തിന്റെ രത്നച്ചുരുക്കം എന്തായിരുന്നു? ”നുണകളില്‍ ഉറച്ചുനില്ക്കുക… അതെത്ര പമ്പരവിഡ്ഢിത്തമാണെങ്കിലും.” ധുമേ ഇന്ന് ചെയ്യുന്നതും ഇതുതന്നെയാണ്.
പക്ഷേ ഇത്തരം പ്രവൃത്തികള്‍ക്കുനേരെ ഇനിയും കണ്ണടയ്ക്കരുത്. എത്ര അപഹാസ്യമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് അദ്ദേഹത്തോട് നമ്മള് പറയേണ്ടതുണ്ട്. അദ്ദേഹത്തിന് അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെന്നു നമുക്ക് ആശിക്കാം. അദ്ദേഹത്തിന് അതിരില്ലാതിരിക്കാനാണ് ‘കൂടുതല്‍ സാധ്യത’ എങ്കിലും!
(ദല്‍ഹിയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: