ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട്, അപ്രത്യക്ഷമാകുകയും പിന്നീട് പ്രത്യക്ഷെപ്പടുകയും ചെയ്ത ഫയലുകളില്‍ റവന്യൂ രേഖകളില്ല. പ്രധാനപ്പെട്ട റവന്യൂ രേഖകളാണ് കാണാനില്ലാത്തത്. വസ്തുവിന്റെ ആധാരം, കരംതീര്‍ത്ത രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഫയലില്‍ നിന്നും നഷ്ടമായിരിക്കുന്നത്. നഗരസഭയുടെ കെട്ടിടം നിര്‍മ്മാണ അനുമതി മാത്രമാണ് ഫയലിലുള്ളത്.
മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെടുന്ന വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാണാതായ ചില ഫയലുകളില്‍ നിന്നാണ് ഇവ അപ്രത്യക്ഷമായത്.
ആലപ്പുഴ നഗരസഭാ ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ റിസോര്‍ട്ടിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഫയലുകള്‍ തിരിച്ചുവന്നതില്‍ പോലും അട്ടിമറി സംശയിക്കുന്നു.
ലേക്പാലസ് നില്ക്കുന്ന ഭൂമി 90 ശതമാനവും കൃഷിനിലമാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നതരുടെ ഒത്താശയോടെ ഫയലുകളില്‍ നിന്ന് റവന്യു രേഖകള്‍ മാറ്റിയതാകാമെന്നാണ് കരുതുന്നത്.
ഇപ്പോള്‍ ഫയല്‍ കണ്ടെത്തിയ അലമാരയില്‍ മുമ്പ് പരിശോധിച്ചപ്പോള്‍ ആ ഫയല്‍ ഉണ്ടായിരുന്നില്ല. 18 കെട്ടിടങ്ങളുടെയും പെര്‍മിറ്റ് ഒറ്റക്കെട്ടായി തിരിച്ച് കൊണ്ടുവച്ചതോടെ ഫയല്‍ കാണാതായതിനു പിന്നില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ തന്നെയന്ന് വ്യക്തമായി.
അതിനിടെ റിസോര്‍ട്ടിന് പ്രതിവര്‍ഷം 11 ലക്ഷത്തോളം രൂപ നഗരസഭ നികുതി ഇളവ് നല്കിയതും വിവാദമായിട്ടുണ്ട്.
ഇടതുപക്ഷം നഗരസഭ ഭരിച്ചപ്പോഴാണ് ഇളവു നല്‍കിയത്. അക്കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. തോമസ് ചാണ്ടിയെ ഇടതു വലതു മുന്നണികള്‍ ഒരു പോലെ സഹായിച്ചതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: