പത്തനാപുരം: പതിനാല് തികയും മുമ്പേ അമ്മയാകുന്നവരുടെ എണ്ണം മലയോര മേഖലയില്‍ ആദിവാസി കോളനികളില്‍ വര്‍ധിക്കുന്നു. ഊരുകളില്‍ ശൈശവും വിവാഹം പതിവ് കാഴ്ച തന്നെ. എന്നാല്‍ ഇത്തരം സംഭവം തുടര്‍ക്കഥയാകുമ്പോഴും നടപടിയെടുക്കാന്‍ മടിച്ച് നില്‍ക്കുകയാണ് അധികൃതര്‍.
അച്ചന്‍കോവില്‍, മൂള്ളുമല, പാടം, കിഴക്കേ വെള്ളംതെറ്റി തുടങ്ങിയ ഗിരിവര്‍ഗ കോളനികളില്‍ ശൈശവ വിവാഹവും, പ്രായപൂര്‍ത്തിയാകാത്ത അമ്മമാരുടെ എണ്ണവും വര്‍ധിച്ചിട്ടും പ്രമോട്ടര്‍മാരോ, അധികൃതരോ അറിഞ്ഞമട്ടില്ല. യഥാസമയം ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കേണ്ട പ്രമോട്ടര്‍മാരുടെ സേവനം കിഴക്കന്‍ മേഖലയില്‍ ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്. രണ്ട് മാസം മുന്‍പ് പതിനാലുകാരി വിവാഹിതയായ സംഭവമാണ് ഒടുവിലത്തേത്. ജൂലൈ മാസം വിവാഹിതയായെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറംലോകമറിയുന്നത്.
ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിപ്പിച്ചതാണ് ഒടുവിലെ സംഭവം. മൂന്ന് മാസം മുന്‍പ് വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതും ഇവിടെ തന്നെയാണ്. ചെമ്പനരുവി മുള്ളുമല സ്വദേശിനിയായ പെണ്‍കുട്ടിയാണ് ശൈശവ വിവാഹത്തിനിരയായത്. കഴിഞ്ഞ ജൂലൈ മാസമായിരുന്നു വിവാഹം. പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24) ആണ് വിവാഹം കഴിച്ചത്.
സംശയം തോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡംഗത്തിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു. ഇവര്‍ മാസങ്ങളായി ഇരു വീട്ടുകാരുടെയും അറിവോടെ താമസിച്ചുവരികയായിരുന്നു.
ആറ് മാസം മുമ്പ് പന്ത്രണ്ട് വയസ്സുകാരി പ്രസവിച്ചതും കിഴക്കന്‍ മേഖലയിലാണ്. ഉള്‍നാടന്‍ കോളനികളിലോ ആദിവാസി മേഖലകളിലോ പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിനായി ഒരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.
പോക്സോ നിയമപ്രകാരവും, ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് വിവാഹത്തില്‍ കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും വരന് രാജേഷിനെയും പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: