തിരുവനന്തപുരം: ശ്രീനാരായണഗുരുദേവ സമാധിദിനത്തിലെ തിരുവനന്തപുരം ജില്ലാ സ്കൂള്‍ കായികമേള വിവാദത്തിലേക്ക്. കാര്യവട്ടം എല്‍എന്‍സിപി, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഈമാസം 21 മുതല്‍ 23 വരെയാണ് കായികമേള നിശ്ചയിച്ചിരിക്കുന്നത്.
ഇടത് കായികാധ്യാപക സംഘടനയും ഇടത് സംഘാടക സമതിയുമാണ് മത്സരത്തിന് തീയതി നിശ്ചയിച്ചത്. 25 മുതല്‍ സംസ്ഥാന കായികമേള നടക്കുന്നതിനാലാണ് ഗുരുസമാധി ദിനമായ 21 ന് കായികമേള സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ 22 ന് തുടങ്ങി 24 ന് അവസാനിപ്പിച്ചാലും 25 ന് കോട്ടയത്ത് നടക്കുന്ന കായികമേളയില്‍ ഒഫിഷ്യല്‍സിനും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
ശ്രീനാരായണഗുരു സമാധിദിനത്തില്‍ കായികമേള നടത്തുന്നതിനെതിരെ ഒരുവിഭാഗം ഇടത് സംഘടനാ അധ്യാപകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സമാധി ദിനത്തില്‍ കുട്ടികള്‍ക്ക് എന്തുകാര്യം എന്നാണ് സംഘാടക സമിതി ചോദിക്കുന്നത്. ശ്രീനാരായണഗുരു സമാധിദിനം പൊതുഅവധിയും കേരളം ഒട്ടുക്ക് ആചരിക്കുന്ന ദിനവുമാണ്. ശിവഗിരി മഠം, ഗുരുമന്ദിരങ്ങള് എന്നിവ കേന്ദ്രീകരിച്ചും എസ്എന്‍ഡിപി യൂണിയനുകളുടെ ആഭിമുഖ്യത്തിലും ഗുരുസ്മരണയും പ്രാര്‍ത്ഥനയും വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളം ഒന്നടങ്കം പങ്കെടുക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുമുണ്ട്. ഇതിനുപരി സംസ്ഥാന സര്‍ക്കാര്‍ തന്നെ ദൈവദശകവും നമുക്ക് ജാതിയില്ലാ വിളംബരവും ആഘോഷിച്ച് വരികയാണ്. കൂടാതെ ശ്രീനാരായണ ഗുരുദേവന് തങ്ങളുടെ സ്വന്തമെന്നാണ് ഇടത് പക്ഷത്തിന്റെ വാദവും.
ഒരു ജനസമൂഹം മുഴുവന്‍ തങ്ങളുടെ ആത്മീയ ഗുരുവായി ആരാധിക്കുന്ന ശ്രീനാരായണഗുരുവിനെ കണ്ണൂരില്‍ സിപിഎമ്മിന്റ നേതൃത്വത്തിലുള്ള ഘോഷയാത്രയില്‍ കുരിശില്‍ തറച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശ്രീനാരായണഗുരുവിനെ അപമാനിക്കാനുള്ള ശ്രമവും വിശ്വാസികളുടെ ആരാധന ഹനിക്കാനുള്ള ഗൂഢനീക്കവും ഇടത് അദ്ധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കായികമേള ബഹിഷ്കരിച്ചിരുന്ന കായികാദ്ധ്യാപരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരുന്നത്. ഇതുകാരണം വൈകിയാണ് സ്കൂള്‍, ഉപജില്ലാ കായിക മേളകള്‍ നടത്താനായത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ മുന്‍കൂര്‍ തന്നെ സംസ്ഥാന കായികമേള കോട്ടയത്ത് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മത്സരം നടത്തി തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സമാധി ദിനത്തിലും കായികമേള തീരുമാനിച്ചത്. എന്നാല്‍ മറ്റ് ജില്ലകളില്‍ ഈ ദിവസം ഒഴിവാക്കിയാണ് കായികമേളകള്‍ നടക്കുന്നത്. ഇടത് അധ്യാപകര്‍ നല്കിയ തീയതിക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: