വിഴിഞ്ഞം: കുഞ്ഞുങ്ങളുടെ ഭക്ഷണവിതരണകേന്ദ്രമായാണ് സാധാരണ അംഗന്‍വാടികള്‍ അറിയപ്പെടുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന വെങ്ങാനൂര്‍ പഞ്ചായത്തിലെ കുട്ടികള്‍ ഇന്നലെ അംഗന്‍വാടിയിലെത്തിയത് ഭക്ഷണപൊതികളുമായിട്ടാണ്. അവര്‍ക്ക് കൂട്ടായി അമ്മമാരും ഭക്ഷണപ്പൊതികളുമായി എത്തിയത് പുതുമയുടെ അനുഭവമായി.
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ തദ്ദേശഭരണം എന്ന പദവി നേടാനുള്ള യാത്രയുടെ മുന്നോടിയായിരുന്നു വ്യത്യസ്ഥ പരിപാടി. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുകന്യ സമൃദ്ധി യോജന പദ്ധതി പഞ്ചായത്ത് മുഴുവന്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വെങ്ങാനൂര്‍.
വിവിധ വാര്‍ഡുകളിലെ ഒരു വയസുവരെയുള്ള 168 പെണ്കുഞ്ഞുങ്ങള്ക്കായി സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതിയില്‍ ആയിരം രൂപ ആദ്യനിക്ഷേപം കണ്ടെത്താനായിരുന്നു ശ്രദ്ധേയമായ ഈ പരിപാടി. ഭക്ഷണം നല്കുന്നതില് പുതുമയില്ല. എന്നാല്‍ ബാലസൗഹൃദ ഭരണത്തിലേക്കുള്ള പ്രചാരണം കൂടിയായപ്പോള്‍ ഭക്ഷണത്തിന് സ്വാദ് വര്‍ദ്ധിച്ചു. ഇരുപതോളം പൊതുസ്ഥാപനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഊണ് നേരിട്ടെത്തിച്ചായിരുന്നു പണം സമാഹരിച്ചത്.
ആദ്യദിവസം 400 ഭക്ഷണപ്പൊതിയിലൂടെ നാല്പതിനായിരമാണ് ലക്ഷ്യമിട്ടതെങ്കിലും അതിലും കൂടുതല്‍ നല്കിക്കൊണ്ടായിരുന്നു അമ്മമാര്‍ പദ്ധതിയെ വരവേറ്റത്. 22, 26 തീയതികളിലും തുടരുമെന്ന് പ്രസിഡന്റ് ജി.എസ്. ശ്രീകലയും വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും അറിയിച്ചു. പഞ്ചായത്തംഗങ്ങളായ വിഷ്ണു, ലാലന്, ജയകുമാരി, മിനിവേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി. 30 ന് നടക്കുന്ന ബാലസൗഹൃദ പ്രാരംഭ പ്രഖ്യാപനസമ്മേളനം ഡോ ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: