വര്‍ക്കല: വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് അധികൃതരെ കബളിപ്പിച്ച് അനധികൃത ഹോംസ്റ്റേകള്‍ ഒരുങ്ങുന്നു. രജിസ്ട്രേഷന് കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ ഹോംസ്റ്റേകള്‍ സര്‍ക്കാരിന് വരുമാനനഷ്ടവുമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ചിലക്കൂര്‍ മുതല്‍ കാപ്പില്‍ വരെയുള്ള ടൂറിസ്റ്റ് മേഖലകളിലാണ് അനധികൃത ഹോംസ്റ്റേകള്‍ ഒരുങ്ങുന്നത്. അടഞ്ഞുകിടക്കുന്ന വീടുകള്‍ ഒക്ടോബര്‍ മാസത്തോടെ വിദേശികള്‍ക്ക് നല്‍കാനായി പുതുക്കി പണി നടത്തികൊണ്ടിരിക്കുകയാണ്. ഒരു സീസണിലേക്ക് രണ്ടു മുതല്‍ എട്ടുലക്ഷം രൂപ വരെ നല്‍കിയാണ് വിദേശികള്‍ ഈ വീടുകള്‍ വാടകയ്ക്കെടുക്കുന്നത്. ഇവരുടെ ഏജന്റുമാരായി നിരവധിപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പ്രധാനിയാണ് റഷ്യന്‍ സംഘങ്ങള്‍. സീസണ് ആരംഭിക്കും മുമ്പ് റഷ്യയില്‍ നിന്നെത്തുന്ന സംഘം അമിത വാടകനല്കി വീടുകള്‍ എടുത്തശേഷം ഇന്റര്‍നെറ്റ് വഴി പരസ്യം നല്‍കും. ഇവരുടെ മുറികള്‍ ബുക്ക് ചെയ്യുന്നവര്‍ നല്കുന്ന മുഴുവന്‍ തുകയും റഷ്യയിലെ അക്കൗണ്ടിലേക്ക് പോകുന്നതിനാല്‍ ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.
പകല്‍ സമയങ്ങളില്‍ ഇവര്‍ കടല്‍ത്തീരത്തും മറ്റും പോകുന്നതിനാല്‍ അധികൃതരെത്തിയാലും ഇവരെ കണ്ടെത്താന്‍ കഴിയില്ല. റഷ്യന്‍ഭാഷ മാത്രം സംസാരിക്കുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനാല്‍ പലപ്പോഴും പുനരന്വേഷണവും നടക്കാറില്ല. ഇതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കേണ്ട ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രഷന് ഓഫീസര്‍ (എഫ്ആര്‍ആര്‍ഒ)മാരുടെ അന്വേഷണവും പലപ്പോഴും പ്രഹസനമാകുന്നത് ഇവര്‍ക്ക് സഹായകരമാണ്.
അന്യസംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളിലും മറ്റും ഏര്‍പ്പെട്ടവരും ഇത്തരം കേന്ദ്രങ്ങളില്‍ ഒളിച്ച് താമസിക്കുന്നതായി സൂചനയുണ്ട്. ടൂറിസ്റ്റ് കേന്ദ്രം കൂടാതെ വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, ശിവഗിരി മഠം എന്നീ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: