ഇരിട്ടി: ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ട്, കല്ലറ, മയിലാടും പാറ മേഖലയില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ എട്ടോളം വീടുകള്‍ തകര്‍ന്നു. മേഖലയിലെ ഇരുപതോളം കൃഷിക്കാരുടെ ഏക്കര്‍ കണക്കിന് വിളകള്‍ നശിച്ചു. പതിനൊന്നോളം വൈദ്യുത പോസ്റ്റുകള്‍ മരം വീണ് തകര്‍ന്നത് കാരണം വൈദ്യുതബന്ധം പാടെ നിലച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശം കണക്കാക്കുന്നു.
ചൊവാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മേഖലയില്‍ നാശം വിതച്ചുകൊണ്ടു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വെറും 2 മിനുട്ടുമാത്രം നീണ്ടുനിന്ന കാറ്റിലാണ് ഇത്രയും വലിയ നാശം ഈ മേഖലയിലുണ്ടായത്. മരങ്ങള്‍ കടപുഴകിവീണും പൊട്ടിവീണും മേല്‍ക്കൂര പറന്നുപോയുമാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. നൂറുകണക്കിന് റബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ്, കശുമാവ് തുടങ്ങിയ മരങ്ങളും നൂറുകണക്കിന് കുലച്ചതും കുലക്കാറായതുമായ വാഴകള്‍ എന്നിവ കാറ്റില്‍ നിലംപൊത്തി.
ഉരുപ്പുംകുണ്ടിലെ കൊല്ലങ്കോട് തടത്തില്‍ ജോയ് ജോസഫ്, കുറ്റിയാനിയില്‍ ബാബു സെബാസ്റ്റിന്, പാറപ്പുറത്ത് അന്നക്കുട്ടി, കൂരക്കനാല്‍ സ്കറിയ, പതിനിക്കല് ശശി, ഈന്തുങ്കല്‍ മാത്യു, തുരുത്തേല്‍ ബിജു തുടങ്ങി എട്ടോളം പേരുടെ വീടുകളാണ് മരം കടപുഴകി വീണും മേല്‍ക്കൂര പറന്നു പോയും നശിച്ചത്. തുരുത്തേല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പറന്നുപോയത് കാരണം കനത്ത മഴയില്‍ വീട്ടുപകരണങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചു.
കിഴിച്ചിറ ബിജുവിന്റെ ഒരേക്കറിലേറെ വരുന്ന റബ്ബര്‍ തോട്ടത്തിലെ മുപ്പതോളം റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണും പൊട്ടിവീണും നശിച്ചു. കൊല്ലങ്കോട് തറപ്പില്‍ തോമസിന്റെ നാല്‍പ്പതോളം കശുമാവ്, നാല്‍പ്പത്തി രണ്ടോളം കുലച്ചതും കുലക്കാറായതുമായ വാഴകള്‍, എഴുപത് ചുവടോളം കപ്പക്കൃഷി എന്നിവ നശിച്ചു. വീട്ടുമുറ്റത്തെ വന്‍ പുളിമരവും കടപുഴകി വീണു. തോണാത്ത് ബിജു, തോമസ് , നാലുവേലില്‍ എല്‍ദോ, പൗലോസ്, ഗീതാനിവാസില് സുരേഷ്, ഗീത, കുറ്റിച്ചിറ ലിജോ, മാധവത്ത് ജോസഫ്, നെല്ലിക്കല്‍ ചാക്കോ, വെള്ളരിവയലിലെ കാരായി വത്സല എന്നിവരുടെ നൂറുകണക്കിന് റബ്ബര്‍, കൊക്കോ, കശുമാവ് , തെങ്ങ്, വാഴ എന്നീ കാര്‍ഷികവിളകളും വ്യാപകമായി നശിച്ചു. പ്രദേശത്തെ ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപതു ഏക്കറോളം വരുന്ന സ്ഥലത്താണ് ചുഴലി 2 മിനുട്ടിനുള്ളില്‍ ഇത്രയും വ്യാപകമായ നാശം വിതച്ചത്.
ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും വീടുകള്‍ക്ക് മുകളില്‍ വീണതുമായ മരങ്ങള്‍ നീക്കം ചെയ്തു .ആറളംപഞ്ചായത്തു പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്തു മെമ്പര്‍മാരായ പി.രവീന്ദ്രന്, ജോഷി മാത്യു, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട് എന്നിവരും റവന്യൂ സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാര്‍ മണിക്കൂറുകള്‍ പണിപെട്ടാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: