ആലപ്പുഴ: സംസ്ഥാന കയര്‍വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കയര്‍മേള- ‘കയര്‍ കേരള’യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാക്കി ഔദ്യോഗിക പക്ഷം.
കയര്‍കേരളയ്ക്ക് തുടക്കം കുറിച്ച മന്ത്രി ജി. സുധാകരനെ പ്രചാരണ ബോര്‍ഡുകളില്‍ ഒഴിവാക്കിയത് ഔദ്യോഗികപക്ഷത്തെയും ഭിന്നത മറനീക്കാന്‍ ഇടയാക്കി. കയര്‍ കോര്പ്പറേഷന് ചെയര്‍മാനും ഔദ്യോഗിക പക്ഷത്തെ പ്രമുഖനുമായ ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. നാസര്‍, പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും തോമസ് ഐസക് പക്ഷക്കാരനുമായ സി.ബി. ചന്ദ്രബാബു എന്നിവരാണ് കയര്‍കേരളയുടെ മുഖ്യചുമതലക്കാര്‍.
ജി. സുധാകരനെ അവഗണിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ആര്. നാസര്‍ എതിര്‍ക്കാതിരുന്നത് ഔദ്യോഗിക പക്ഷത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. സുധാകര പക്ഷക്കാരനും ജില്ലാ കമ്മറ്റിയംഗവുമായ കെ.ആര്. ഭഗീരഥന് ചെയര്‍മാനായ ഫോം മാറ്റിങ്സ് സുധാകരന്റെ ചിത്രം ഉള്‍പ്പടെയുള്ള പ്രചാരണ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ പോലും കാണിക്കാത്ത അവഗണനയാണ് സുധാകരനോട് കയര്‍കേരള സംഘാടകര്‍ കാട്ടുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉള്‍പ്പടെ ഈ വിഷയം ഉയര്‍ത്തി ഐസക് പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.
ജി. സുധാകരന് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കയര്‍മേഖലയിലെ ഇടത്തട്ടുകാരായ ഡിപ്പോക്കാരെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിപ്പോക്കാരുടെ ആധിപത്യമാണ്. കൂടാതെ വന്‍കിട കയര്കമ്പനികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മന്ത്രി ഐസക്കിന് ചില കയര്മുതലാളിമാരുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നും വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: