പാലക്കാട്: പ്രാദേശിക നേതൃത്വത്തിനെതിരെ സിപിഎം നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പത്തിരിപ്പാല മണ്ണൂരില്‍ കണ്വെന്ഷന് സംഘടിപ്പിച്ച വിമതരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജില്ലാകമ്മറ്റിക്കും സംസ്ഥാന നേതൃത്വത്തിനും റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
പാര്‍ട്ടിക്ക് വിരുദ്ധമായി യോഗം ചേര്‍ന്നു, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനുമുമ്പ് പാര്‍ട്ടി സമ്മേളനത്തിലും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞ് മണ്ണൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍. ശങ്കരനാരായണന് , മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. രവീന്ദ്രന് , കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എം. ജയകൃഷ്ണന്, ചിറയില്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. ദാസന് എന്നിവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇതില്‍ ശങ്കരനാരായണനേയും രവീന്ദ്രനേയും ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മറ്റ് രണ്ടുപേര്‍ക്കും താക്കീതാണ് നല്‍കിയത്. ജൂലൈമാസത്തിലായിരുന്നു നടപടി.
ഇവര്‍ ജില്ലാ,സംസ്ഥാന കമ്മിറ്റികളില്‍ അപ്പീല്‍ നല്കി. അപ്പീലില്‍ തീരുമാനമെടുക്കാതെ ജില്ലാസംസ്ഥാന കമ്മിറ്റികള്‍, അത് ഏരിയാ കമ്മിറ്റിക്ക് അയച്ചു. ഏരിയാ കമ്മിറ്റി അനുകൂല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മണ്ണൂര്‍ പഞ്ചായത്ത് ഹാളില്‍ കണ്വെന്ഷന് വിളിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ഇവരില്‍ ആറ് ബ്രാഞ്ച് സെക്രട്ടറിമാരും ഡിവൈഎഫ്ഐ നേതാക്കളും ഉള്‍പ്പെടും. കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എം. ജയകൃഷ്ണന്, ചിറയില്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. ദാസന്, ചോലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി പി. ബാബു, പൊട്ടുപാറ ബ്രാഞ്ച് സെക്രട്ടറി വി.കെ. കാളിദാസന്, പി.ആര്. രാജേഷ് (ഒന്നാം മൈല്‍) എം. സുരേഷ് (പേരടിക്കുന്ന്) എന്നിവര്‍ ഉള്‍പ്പെടെ 29 പാര്‍ട്ടി മെമ്പര്‍മാരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ എന്‍. ശങ്കരനാരായണന് കണ്‍വീനറായി 23 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
പാര്‍ട്ടി അന്വേഷണ കമ്മീഷന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വിശദീകരണം.അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 29 പാര്‍ട്ടി മെമ്പര്‍മാരോടും ബ്രാഞ്ച് സെക്രട്ടറിമാരോടും വിശദീകരണം ചോദിക്കുമെന്നും ഔദ്യോഗികപക്ഷം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: