ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കാന് വൈകുന്നതില്‍ ദുരൂഹത. നഗരസഭ, ജല വിഭവ വകുപ്പ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു വരികയാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
മാര്‍ത്താണ്ഡം കായല്‍ നികത്തല്‍ സംബന്ധിച്ച പരാതിയില്‍ കഴിഞ്ഞ ദിവസം റവന്യൂസംഘം വീണ്ടും സ്ഥലപരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ അപാകതയില്ലെന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. റോഡു നിര്‍മ്മാണം സംബന്ധിച്ച് പരിശോധന നടത്താന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിജിലന്‍സ് വിഭാഗത്തോടു ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയതായും അറിയുന്നു.
അതിനിടെ ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ നിലം നികത്തുന്നതിന് ആരാണ് അനുമതി നല്‍കിയതെന്നത് സംബന്ധിച്ച രേഖകളൊന്നും വിവിധ ഓഫീസുകളിലില്ല.
ലേക് പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ച ഭൂമിയുടെ ബിടിആറില്‍ 90 ശതമാനം ഭൂമിയും കൃഷി നിലമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശപരിപാലന നിയമമനുസരിച്ച് കായലില്‍ നിന്ന് 100 മീറ്ററിനുള്ളില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും കൃഷിഭൂമിയില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ ആര്‍ഡിഒയുടെ ഉത്തരവും നിര്‍ബന്ധമാണ്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിര്‍മ്മിച്ച 13 കെട്ടിടങ്ങളുടെ ഭൂമിയുടെ സര്‍വ്വേ നമ്പര്‍പോലും ആലപ്പുഴ നഗരസഭയുടെ രജിസ്റ്ററിലില്ല.നഗരസഭാ പരിധിയിലെ തിരുമല വാര്‍ഡുള്‍പ്പെടുന്ന കരുവേലി കൊമ്പന്‍കുഴി പാടശേഖരത്തിന്റെ മദ്ധ്യത്തില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നാണ് റിസോര്‍ട്ട്.
ലേക് പാലസ് റിസോര്‍ട്ടിലെ കെട്ടിടമുള്‍പ്പെടുന്ന ഭൂമിയുടെ 85/1 എന്ന സര്‍വ്വേ നമ്പറിലെ എട്ട് ഏക്കറിലധികം ഭൂമി മുഴുവന്‍ നിലം എന്നാണ് മുല്ലയ്ക്കല് വില്ലേജ് ഓഫീസിലെ ബിടിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലത്തില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആരാണ് അനുമതി നല്‍കിയത്, അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നഗരസഭ നമ്പരിട്ട് നല്‍കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ഇടതുവലതു മുന്നണികള്‍ ആരോപണ പ്രത്യാരോപങ്ങള്‍ ഉന്നയിക്കുകയാണ്.
അതിനിടെ തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടി എന്‍ഡിഎ ജില്ലാ കമ്മറ്റി കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന് ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആദ്ധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: