തൃശൂര്‍: ദേശീയപാതയടക്കം ജില്ലയിലെ റോഡുകളെല്ലാം തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. മഴകൂടിയെത്തിയതോടെ റോഡിലെ ചെറിയ കുഴികളെല്ലാം വലിയ ഗര്‍ത്തങ്ങളായി മാറിയിരിക്കുകയാണ്. റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ഒപ്പം സമയ നഷ്ടവും ധനഷ്ടവും ഇന്ധന നഷ്ടവും ആരോഗ്യ നഷ്ടവും ഉണ്ടാകാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് കാല്‍നടയായി യാത്രചെയ്യേണ്ട ഗതികേടിലാണ്.
വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴി ഒഴിവാക്കുന്നതിന് വേണ്ടി തിരിക്കുന്ന സമയത്താണ് പൊതുനിരത്തുകള്‍ പലപ്പോഴും കുരുതിക്കളമാകുന്നത്.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇതിന് പരിഹാരം കാണേണ്ട അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചേറ്റുവ -ഗുരുവായൂര്‍ റോഡ്, വാടാനപ്പള്ളിയില്‍ നിന്ന് തൃപ്രയാറിലേക്കുള്ള റോഡ്, തൃശൂര്‍ -കുറ്റിപ്പുറം റോഡ്, മണ്ണുത്തി -വടക്കാഞ്ചേരി ദേശീയപാത തുടങ്ങിയ പ്രധാന റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.
ചേറ്റുവയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ചെളിക്കുളമായ നിലയിലാണ്. ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ രാത്രിയില്‍ വരുന്ന ഇരുചക്രവാഹനങ്ങളാണ് കുഴികളില്‍ വീഴുന്നത്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകടകാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
റോഡ് നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്നാണ് വാടാനപ്പള്ളി -തൃപ്രയാര്‍ റോഡ്തകര്ന്നിരിക്കുന്നത്. റീടാറിംഗ് ജോലികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതിന് പിന്നില്‍ അശാസ്ത്രീയായ നിര്‍മ്മാണം തന്നെയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പലഭാഗത്തും ടാറീംഗ് ഇളകിമാറിയതിനെ തുടര്‍ന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന് താറുമാറായിക്കിടക്കുന്ന റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ അടിയന്തരമായി നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മക്കിറക്കി തടിതപ്പുന്നു
റോഡ് തകര്‍ന്നാല്‍ അവിടെ ക്വാറി വേസ്റ്റ് (മക്ക്) ഇറക്കി തടിതപ്പുന്ന രീതിയാണ് കരാറുകാരുടെത്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുമ്പോള്‍ മെറ്റലിട്ട് റീടാറിംഗ് നടത്തേണ്ട സ്ഥാനത്ത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യംവെച്ചാണ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴിമൂടി പണം പോക്കറ്റിലാക്കുന്നത്. വലിയ പാറയടക്കം റോഡിലേക്ക് നിരത്തുന്നത് വാഹനയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പിന്നില്‍ വകുപ്പിന്റെ
അനാസ്ഥ
റോഡുകള്‍ വേഗത്തില്‍ തകരുന്നതിന് പ്രധാനകാരണം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവാറില്ല.
റോഡുനിര്‍മ്മാണം പൂര്‍ത്തിയായി ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ തന്നെ തകരുന്ന സ്ഥിതിയാണ് നിലവില്‍. ഇതിന് പിന്നില്‍ കരാറുകാരും ഉദ്യോസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന അഴിമതിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
റോഡുകളുടെ നിര്‍മ്മാണത്തില്‍ വീഴ്ചവരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: