കണ്ണൂര്‍: മന്ത്രിയായിരിക്കെ സിപിഎം നേതാവ് ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമന വിവാദവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനുളള തീരുമാനം സംസ്ഥാനത്ത് നടന്നുവരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാവും. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ പ്രമുഖ നേതാവായതു കൊണ്ടുതന്നെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
കാരണം ജയരാജന് നിയമന വിവാദത്തില്‍പ്പെട്ട ഘട്ടംതൊട്ട് ജില്ലയിലെ പ്രബലവിഭാഗം ജയരാജനെതിരെ ശക്തമായി നിലയുറപ്പിക്കുകയും അവസാനം നിയമനവിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍പ്പോലും ജില്ലാ നേതൃത്വമോ കണ്ണൂരില്‍ നിന്നുളള മറ്റ് നേതാക്കളോ ജയരാജനെ രക്ഷിക്കാനോ അനുകൂലിക്കാനോ രംഗത്തു വന്നിരുന്നില്ല. മറിച്ച് ജയരാജന് രാജിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ജില്ലാസെക്രട്ടറി പി.ജയരാജനുള്‍പ്പെടെയുളളവര്‍. എന്നാല്‍ ഇ.പി.ജയരാജനു പിന്നില്‍ നാമമാത്രമായ ചില ജില്ലാ നേതാക്കളും ചില മേഖലകളിലെ ബ്രാഞ്ച്-ലോക്കല്‍ ഏരിയാ കമ്മറ്റിയംഗങ്ങളും വളരെ രഹസ്യമായി പിന്തുണ നല്‍കിയിരുന്നു. കൂടാതെ ജയരാജനെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതിലും പാര്‍ട്ടിയില്‍ പലര്‍ക്കും അതൃപ്തിയും ഉണ്ടായിരുന്നു. കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്നും ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനയല്ലാതെ മറ്റെന്താണെന്നും ഇന്നലെ ജയരാജന് നടത്തിയ അഭിപ്രായ പ്രകടനവും പാര്‍ട്ടിക്കുളളിലെ ചിലരെ ലക്ഷ്യംവെച്ചാണെന്ന് വ്യക്തമാണ്. ഇതും വ്യക്തമാക്കുന്നത് ജയരാജനെതിരായ വിവാദവും തുടര്‍നടപടികളും സമ്മേളനങ്ങളില്‍ സജീവചര്‍ച്ചയാകുമെന്നതിലേക്കാണ്. സംസ്ഥാനഭരണവും ആഭ്യന്തരവകുപ്പും കൈയിലുണ്ടായിരുന്നിട്ടും തന്റെ പേരില്‍ വിജിലന്‍സ് കേസെടുക്കുന്ന ഘട്ടത്തില്‍പ്പോലും പാര്‍ട്ടിയിലെ നേതാക്കളും പാര്‍ട്ടി പത്രം പോലും കൂടെ നിന്നില്ലെന്ന് ജയരാജന് ആദ്യഘട്ടത്തില്‍ത്തന്നെ തന്നോടടുപ്പമുളളവരോട് രഹസ്യമായി അഭിപ്രായപ്പെട്ടിരുന്നു.
സിപിഎമ്മിന്റെ മൊറാഴ ലോക്കല്‍ കമ്മറ്റിയായിരുന്നു ആദ്യമായി ജയരാജനെതിരെ പാര്‍ട്ടിയില്‍ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഒറ്റക്കെട്ടായി ജയരാജന്റെ നടപടികളെ അന്ന് കമ്മറ്റി എതിര്‍ക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ജയരാജനെതിരെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയെന്നും കേസന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നുമുളള വാര്‍ത്തകള്‍ നിരവധി ചോദ്യങ്ങളാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ത്തുക. സംസഥാന ഭരണസ്വാധീനമുപയോഗിച്ചാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതെങ്കിലും തെളിവില്ലെങ്കില്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ നേതാക്കളും ഉള്‍പ്പെടെയെന്തിന് ജയരാജനതിരെ നടപടിയ്ക്ക് തുനിഞ്ഞുവെന്ന ചോദ്യം ഒരുവിഭാഗം ഉയര്‍ത്തും. മറുവിഭാഗമാകട്ടെ കണ്ണൂര്‍ എംപിയും പാര്‍ട്ടിയുടെ മറ്റൊരു നേതാവുമായി പി.കെ.ശ്രീമതി ഉള്‍പ്പെടെയുളളവര്‍ക്ക് ബന്ധമുളള നിയമന വിവാദത്തില്‍ നിന്നും ജയരാജനെ രക്ഷപ്പെടുത്താനാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും കുറ്റാരോപിതനായ ജയരാജനെ രണ്ടാമതും മന്ത്രിസ്ഥാനത്തെത്തിക്കാനുളള നീക്കമാണ് നീക്കത്തിനു പിന്നിലെന്നുമുളള ആരോപണവും ഉയര്‍ത്തും. തോമ സ്ചാണ്ടിയെ നിരവധി ആരോപണങ്ങളുടെ പേരില്‍ അടുത്ത ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ സാധ്യതയുണ്ടെന്നും ഈ ഒഴിവില്‍ ജയരാജനെ തിരുകികയറ്റാനുളള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. ജയരാജനെതിരായ കേസന്വേഷണം അവസാനിപ്പിക്കുന്നത് മാത്രമല്ല പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ 250 ഏക്കറോളം നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ നിലപാടുകളെ തളളി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാരസമരം ഉള്‍പ്പെടെ തളിപ്പറമ്പ് പാപ്പിനിശ്ശേരി മേഖലകളിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതക്ക് വഴിതുറന്നിട്ടുണ്ട്.
അധികാരത്തിലെത്തി നാലാമത്തെ മാസമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കി വ്യവസായ മന്ത്രിയായിരുന്ന ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമനവിവാദം ഉയര്‍ന്നു വന്നത്. സംഭവം സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കെഎസ്ഐഇഎല്ലില്‍ എംഡിയായി പി.കെ.ശ്രീമതിയുടെ മകന് പി.കെ.സുധീറിനെ നിയമിച്ചതടക്കമുളള നിയമനങ്ങളായിരുന്നു വിവാദമായത്. അതേസമയം വിജിലന്‍സ് കേസന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ജൂണ്‍ 10ന് ഹൈക്കോടതി കേസ് പരിഗണിക്കും.
നേരത്തെ, കേസില്‍ അഴിമതി നിരോധനനിയമം നിലനില്‍ക്കില്ലെന്നും പ്രതികളാരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതിനാല്‍ രണ്ടാംപ്രതി പി.കെ.സുധീറും നേട്ടമുണ്ടാക്കിയില്ലെന്നുമാണ് അന്വേഷണം അവസാനിപ്പിക്കാനുളള ന്യാമായി വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: