കണ്ണൂര്‍: മുകുളം പദ്ധതിയുടെ ഭാഗമായി പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായി സബ്ജില്ലാ തലത്തില്‍ വിഷയാധിഷ്ഠിത ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എട്ട് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികളില്‍ പഠനപിന്നോക്കാവസ്ഥ കണ്ടെത്തി ആവശ്യമായ കുട്ടികള്‍ക്കാണ് ഇങ്ങനെ ക്യാമ്പുകള്‍ നടത്തുക.
മുകുളം പദ്ധതിയുടെ സ്കൂള്‍ തല യോഗങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അധ്യക്ഷതയില്‍ 30 നകം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി അവലോകനം, സ്കൂള്‍ അക്കാദമിക, ഭൗതികസൗകര്യവികസന പദ്ധതികളുടെ പുരോഗതി, ഏറ്റെടുക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. ഈ അധ്യയന വര്‍ഷം നവംബര്‍, ഫിബ്രവരി മാസങ്ങളിലും ഇത്തരം യോഗങ്ങള്‍ നടക്കും.
പ്രതിമാസ ക്ലാസ് പിടിഎ യോഗങ്ങള്‍ ചേര്‍ന്ന്് അതത് ഘട്ടങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗം നിര്‍ദേശിച്ചു. കുട്ടികളെ സംബന്ധിച്ച് വ്യക്തിപരമായി രക്ഷാകര്‍ത്താക്കളുമായി സംവദിക്കാനുളള വേദിയാക്കി ക്ലാസ് പിടിഎ യോഗങ്ങള്‍ മാറ്റണം.
രക്ഷാകര്തൃബോധവല്ക്കരണം, പഠനപിന്തുണ ഉറപ്പാക്കല്‍, കൗണ്‍സലിംഗ് , വായനാപോഷണം, ആരോഗ്യശുചിത്വബോധവല്ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും മുകുളം പദ്ധതിയുടെ ഭാഗമായി നടക്കും. പഠനപ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യൂണിറ്റ് ടെസ്റ്റുകള്‍, മോഡല്‍ പരീക്ഷ എന്നിവയും നടത്തണം. ഇതിന് ഉപയോഗിക്കാനായി എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിഷയങ്ങളെ അധികരിച്ച് മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കും.
സ്കൂള്‍തല പ്രത്യേകപഠന പോഷണ പരിപാടി എന്ന നിലയില്‍ 5 രൂപ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിന് പദ്ധതിയില്‍ തുക അനുവദിക്കും.
വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന പരീക്ഷകളുടെ വിശകലനം തയ്യാറാക്കി ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കായി പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
വിദ്യാഭ്യാസവകുപ്പ്, ആര്‍എംഎസ്എ, എസ്എസ്എ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി മുകുളം പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. എല്ലാ പ്രവര്‍ത്തനങ്ങളുടെയും അക്കാദമിക നേതൃത്വം ഡയറ്റായിരിക്കും നിര്‍വഹിക്കുക.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി ജയബാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്, ആര്‍എംഎസ്എ അസി. പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.ഐ.വത്സല, പി.ഐ.സുഗുണന് (ഡിഡിഇ ഓഫീസ്) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: