വിദേശങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെത്തി നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്നു. ഇന്ത്യയുടെ സംസ്കാരവും ഇന്ത്യക്കാരുടെ ജീവിത-ഭക്ഷണ രീതികളും മറ്റും ആസ്വദിക്കാന്‍ കൂടിയാണ് അവര്‍ എത്തുന്നത്. സ്വാഭാവികമായും അവര്‍ നക്ഷത്രഹോട്ടലുകളിലല്ല, ഹോംസ്റ്റേകളില്‍ -അതായത് വീടുകളില്‍ അതിഥികളായാണ് താമസിക്കുക.
മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായിരിക്കുന്നു. കോട്ടയം കളക്ടറായിരിക്കെ ആ നഗരത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ അക്ഷരനഗരിയാക്കി മാറ്റിയ അദ്ദേഹം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര വികസന സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തും എന്നുറപ്പാണ്.
ഇനി കേരളത്തില്‍ വികസന സാധ്യതകളുള്ളത് ഹോംസ്റ്റേ ടൂറിസം അല്ലെങ്കില്‍ റെസ്പോണ്സിബിള് ടൂറിസത്തിനാണ്. അതായത് കണ്ണുകൊണ്ടുമാത്രമല്ല, എല്ലാത്തരത്തിലും അനുഭവിച്ച്, കേരളത്തെ അറിയുക. അതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഹോംസ്റ്റേ ടൂറിസം.
”ടൂര്‍ ഓപ്പറേറ്റേഴ്സ് വിനോദസഞ്ചാരികളെ നാട് കാണിച്ച് കൊടുക്കും. പക്ഷെ നാട്ടിലെ ജീവിത രീതി അറിയാന്‍ നാട്ടുകാരുമായി സംവദിക്കണം. അവരുടെ ഒപ്പം താമസിക്കണം. കുടുംബത്തിനുള്ളിലെ ജീവിത രീതി മനസ്സിലാക്കണം. ‘അതിഥി ദേവോ ഭവഃ’ എന്നാണ് മലയാളിയുടെ മുദ്രാവാക്യം.” വയനാട്ടില്‍ വിജയകരമായി ഹോംസ്റ്റേകള്‍ നടത്തി ആയിരക്കണക്കിന് വിദേശസഞ്ചാരികളെ പ്രതിവര്‍ഷം ആകര്‍ഷിക്കുന്ന രഞ്ജിനി മേനോന് പറയുന്നു.
ഇന്ത്യന്‍ സംസ്കാരം, മൂല്യങ്ങള്‍ എല്ലാം വിനോദസഞ്ചാരികളില്ക്കൂടി ലോകത്തിന് മുന്‍പാകെ വിടരുന്നു. രഞ്ജിനിയുടെ വീടിന്റെ പേരുതന്നെ ‘ടര്മറീക്ക’ എന്നാണ്. ഇന്ത്യയുടെ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും അനിവാര്യമായ മഞ്ഞളിന്റെ പേര്. രഞ്ജിനിയുടെ എസ്റ്റേറ്റില്‍ ഓര്‍ഗാനിക് കൃഷിയാണ്. കാപ്പി, ചായ, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എല്ലാം അവിടെയുണ്ട്. തന്റെ 100 വര്‍ഷം പഴക്കമുള്ള വീട്ടില്‍ ഭര്‍ത്താവിനോടൊപ്പമാണ് രഞ്ജിനി താമസിക്കുന്നത്. സഞ്ചാരികളെ ഉടമസ്ഥന്റെ കൂടെ താമസിപ്പിച്ച്, ടൂര്‍ ഗൈഡ്സിന്റെ കൂടെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വിടുന്നു.
അവരെ ആദിവാസി കുടിലുകള്‍ കാണിച്ചുകൊടുക്കുകയും, ആദിവാസി സംസ്കാരത്തെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. സാധാരണ കാഴ്ച കാണാനുള്ള യാത്രകള്‍ക്കു പുറമെ അവരെ ഭക്ഷണരീതികള്‍ പരിചയപ്പെടുത്തുന്നു. കോഫി എങ്ങനെ കാപ്പിക്കുരുവില്നിന്നുണ്ടാകുന്നു എന്നും പരിചയപ്പെടുത്തുന്നു.
കോഫി തരംതിരിച്ച് പൊടിച്ച് ഡിക്കോഷന്‍, സാധാരണ കാപ്പി എന്നിവ എങ്ങനെ ഉണ്ടാക്കുന്നു, തേയില നുള്ളി, ഉണക്കി എങ്ങനെ ചായപ്പൊടിയുണ്ടാക്കുന്നു എന്നൊക്കെ കാണിച്ചുകൊടുക്കുന്നു. വയനാട്ടിലെ വ്യത്യസ്തതരത്തിലുള്ള അരി- ഗന്ധകശാല, ജീരകശാല മുതലായവ-പരിചയപ്പെടുത്തുന്നു. അരി വേവുമ്പോള്‍ വമിക്കുന്ന സുഗന്ധം ആസ്വദിക്കുന്ന വിദേശികളെ കണ്ട് രഞ്ജിനി പുഞ്ചിരിതൂകുന്നു. വിദേശികളെ വയനാട്ടിലെ ചേകാടി ഗ്രാമത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. പുല്‍പ്പള്ളിക്കടുത്തുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരവും കലയും നൃത്തവും ഗാനങ്ങളുമൊക്കെ വിദേശികള്‍ക്ക് ഹരമാണെന്ന് രഞ്ജിനി പറയുന്നു. ഇന്ന് വയനാട്ടിലും ജലക്ഷാമം അനുഭവപ്പെടുന്നതായി രഞ്ജിനി സാക്ഷ്യപ്പെടുത്തുന്നു. വയനാട്ടിലെ ഭക്ഷണരീതിപോലും വിദേശികള്‍ക്ക് വിശിഷ്ടാനുഭവമാണത്രെ. ഇത് പഠിക്കാന്‍ നാഷണല്‍ ഫുഡ് ഡിസൈനര്‍മാരും പാചകവിദഗ്ദ്ധരും വരെ എത്തുന്നു.
ഹോംസ്റ്റേകളില്‍ അഞ്ചാം ക്ലാസു മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികളും സംസ്കാരവും ഭക്ഷണരീതികളും പഠിക്കാന്‍ എത്തുന്നു. ഇതിനുപുറമെയാണ് സാംസ്കാരിക ടൂറിസ്റ്റുകളും പ്രകൃതിഭംഗി ആസ്വദിക്കുന്നവരും. ”സഞ്ചാരം ഒരു വിനോദം മാത്രമല്ല, ഒരു സമ്പന്നമായ അനുഭവംകൂടിയാണ്” രഞ്ജിനി പറയുന്നു.
ഇന്ത്യന്‍ സഞ്ചാരികള്‍ പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാര്‍ കേരളം, മലബാര്‍, തേക്കടി, തിരുവനന്തപുരം മുതലായവ കാണാന്‍ എത്തിയിട്ട് പറയുന്നത്, കേരളമാണ് സംസ്കാരത്തില്‍ കൂടുതല്‍ വൈബ്രന്റ് എന്നാണ്. കാരണം കഥകളി, തെയ്യം, കൃഷ്ണനാട്ടം, തിറ എല്ലാം കേരളത്തിന്റെ തനതുസംസ്കാരത്തിന്റെ ഭാഗമാണല്ലോ. ഓണത്തിന്റെ ഭാഗമായി പുലിക്കളി കാണാന്‍പോലും എത്രയധികം വിദേശികളാണെത്തുന്നതെന്ന് നമുക്കറിയാം.
വാസ്കോഡിഗാമപോലും കേരളത്തിലെത്തിയത് ഇവിടത്തെ സുഗന്ധദ്രവ്യങ്ങള്‍ തേടിയായിരുന്നല്ലോ. ഇന്ന് കേരളം ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാകുന്നത് കഥകളിയും തെയ്യവും കൃഷ്ണനാട്ടവും മറ്റും മൂലമാണ്.
കേരളത്തിന്റെ ഒരു ഫെസ്റ്റിവല്‍ കലണ്ടര്‍ പോലും ഇന്ന് ഫേസ്ബുക്കില്‍ ലഭ്യമാണ്. മെസേജിങ്ങില്ക്കൂടിയും വാട്സ്ആപ്പില്ക്കൂടിയും വീഡിയോയില്‍ അപ്ലോഡ് ചെയ്തും യൂട്യൂബിലും എല്ലാം ഈ കാഴ്ചയുടെ സ്വര്‍ഗ്ഗം വിരിയുന്നു. കേരളത്തിലെ മറ്റൊരു ആകര്‍ഷണം ഇവിടത്തെ ആയുര്‍വേദമാണ്. കൂടാതെ ‘സ്പൈസ് ടൂര്‍’ എന്ന പേരിലും തേക്കടിയും മൂന്നാറും വയനാടും ആകര്‍ഷണ കേന്ദ്രങ്ങളാണ്. കേരളാ ടൂറിസം ഒരു സ്പൈസ് ടൂര്‍ കൂടി നടപ്പാക്കിയാല്‍ കാഴ്ചക്കാര്‍ നിരവധിയായിരിക്കുമെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.
ഇന്ന് കേരളത്തില്‍ 800 രജിസ്റ്റര്‍ ചെയ്ത ഹോം സ്റ്റേകളുണ്ട്. ഹോംസ്റ്റേ ടൂറിസം സൊസൈറ്റിയും (എച്ച്ഒടിഎസ്) ഉണ്ട്. രണ്ടുകൊല്ലത്തിലൊരിക്കല്‍ റൂറല്‍ ടൂറിസം മീറ്റ് സംഘടിപ്പിക്കപ്പെടുന്നു.
ഇന്ന് ഹോംസ്റ്റേകള്‍ക്ക് പ്രാധാന്യം കൂടി വരികയാണ്. രഞ്ജിനിയുടെ വീട്ടില്‍ രണ്ടു മുറികളും, പിന്നെ വയ്ക്കോല് മേഞ്ഞ രണ്ടു കെട്ടിടവും, പിന്നെ ട്രീഹൗസും(മരത്തിന്റെ മുകളിലെ വീട്)ഉണ്ട്. ഇത് വിദേശ സഞ്ചാരികള്‍ക്ക് ഏറെ ഹരമാണത്രെ.
ബീഫ് നിരോധിച്ചപ്പോള്‍ വിനോദസഞ്ചാരികള്‍ വരില്ല എന്ന വാദത്തിന് മന്ത്രി കണ്ണന്താനം പറഞ്ഞത്, സ്വന്തം നാട്ടില്‍ തടിച്ചുകൊഴുത്ത മാടുകളുടെ ഇറച്ചിതിന്നു വരുന്നവര്‍ കേരളത്തിലെ ചാവാലി പശുക്കളുടെ ഇറച്ചിതിന്നുമോ എന്നായിരുന്നല്ലോ. ഇതിനെ പിന്തുണച്ച് വിനോദസഞ്ചാരികള്‍ പ്ലാവിലകൊണ്ട് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും കൂടി ആസ്വദിച്ച് കുടിക്കുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. വിവിധതരം പുഴുക്കുകളും അവര്‍ ഇഷ്ടപ്പെടുന്നു. ഒറ്റ കാര്യം-എരിവ് അധികമാകരുതെന്നു മാത്രം.
800 ഹോം സ്റ്റേ ഉടമകള്‍ കൂടാതെ മലേഷ്യ, നേപ്പാള്‍, രാജസ്ഥാന് പഞ്ചാബ് എന്നിവിടങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാരും ഈയടുത്തു നടന്ന ബോള്‍ഗാട്ടി മീറ്റിങ്ങിന് എത്തിയിരുന്നു. കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളുടെ മറ്റൊരു ഹരം ഇവിടത്തെ ഹൗസ് ബോട്ടുകളാണ്. വന്യജീവി പഠനത്തിന് അവര്‍ ആഫ്രിക്കയ്ക്ക് പോകുമ്പോള്‍ കേരളത്തിന്റെ സവിശേഷമായ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇവിടെയെത്തുന്നു.
രഞ്ജിനിയുടെ ഹോംസ്റ്റേ നിവാസികളുടെ ചോദ്യങ്ങളും രസകരമാണ്. എന്തിനാണ് പൊട്ടും ചന്ദനക്കുറിയും ചാര്‍ത്തുന്നത്? എന്തിന് പദ്മാസനത്തില്‍ ഇരുന്ന് ധ്യാനിക്കണം? ഇതെല്ലാം അവര്‍ മനസ്സിലാക്കി പ്രചരിപ്പിക്കുമ്പോള്‍ കേരളത്തിനും ഇന്ത്യയ്ക്കും വിനോദസഞ്ചാര ഭൂപടത്തില്‍ പ്രമുഖസ്ഥാനം ലഭിക്കുന്നു. ഇന്ത്യയ്ക്ക് 5000 കൊല്ലത്തെ പാരമ്പര്യമുണ്ടെന്നും 400 ഭാഷകള്‍ ഉണ്ടെന്നും അവര്‍ അതിശയം കൂറുന്നു.
കേരളത്തിന്റെ ആഹാരത്തിലും വേഷത്തിലും ആഘോഷങ്ങളിലും ഭക്ഷണ രീതികളിലും എല്ലാം കാണപ്പെടുന്ന ഈ വൈവിധ്യം വിദേശ സഞ്ചാരികളെ ഹരംകൊള്ളിക്കുന്നു.
കേരളത്തിന്റെ പ്രകൃതിഭംഗി, ഹൗസ്ബോട്ടുകള്‍, സാംസ്കാരിക സവിശേഷതകള്‍, സമ്പൂര്‍ണ സാക്ഷരത, വിദേശത്തുള്ള മലയാളി സാന്നിദ്ധ്യം എല്ലാം ദൈവത്തിന്റെ സ്വന്തം നാടിനെ അതായിത്തന്നെ നിലനിര്‍ത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: