പുനലൂര്‍: കിഴക്കന്‍മേഖലയില്‍ മഴ ശക്തമായതോടെ പാലരുവിയിലും പാല്‍നുര ഒഴുകി ഇറങ്ങി; ഒപ്പം സഞ്ചാരികളും. നിയന്ത്രണങ്ങളും വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ലെങ്കിലും ജലപാതത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ മലനിരകളില്‍നിന്നും ഔഷധസസ്യങ്ങളെ തലോടി ഒഴുകിയെത്തുന്ന ജലധാരയില്‍ കുളിച്ചാല്‍ രോഗശമനവും ഉണ്ടാകും. നിബിഡവനമേഖലകളില്നിന്നുമെത്തുന്ന നിരവധി കാട്ടുചോലകള്‍ പലവഴികളിലൂടെ സംഗമിച്ച് വന്‍ പാറക്കെട്ടിന് മുകൡനിന്നും 250 അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച ഏറെ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.
കുളിര്‍മയും സുഗന്ധവും നല്കുന്ന ജലപാതം പാല്പതചുരത്തിയെത്തുന്നതിനാല്“പാലരുവി’എന്ന പേരുണ്ടായത് പ്രകൃതിയുടെ വന്യശോഭയും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയാണ് സമ്മാനിക്കുക. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്കായി നിര്‍മിച്ച കല്‍മണ്ഡപവും തലയുയര്ത്തിനില്ക്കുന്ന കാഴ്ചകളാണ്.
അതേസമയം ഈ ജലപാതത്തെ വിവാദങ്ങത്തിലാക്കാനാണ് സ്ഥലം എംഎല്‍എയും വനംമന്ത്രിയുമായ കെ. രാജു ശ്രമിക്കുന്നത്. സ്ഥലത്തെ വാഹനങ്ങളെ ഒഴിവാക്കി ഇക്കോടൂറിസത്തില്നിന്നും വാടകയ്ക്കെടുത്ത വാഹനത്തിലാണ് പാലരുവി സന്ദര്‍ശക കവാടത്തില്‍നിന്നും ജലപാതത്തിലേക്ക് കൊണ്ടുപോവുക. മന്ത്രിയുടെ സംഘടനയൊഴികെ എല്ലാ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിട്ടും മന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മാധ്യമ പ്രതിനിധികള്‍ ഈ വിഷയം ഉന്നയിച്ചപ്പോഴും വിചിത്രമായ വാദഗതിയുമായി മന്ത്രി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
എന്നാല്‍ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വനഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ജലപാതം കാണുവാനും മുങ്ങിനിവരുവാനും അനേകായിരങ്ങളാണ് ദിനവുമെത്തിക്കൊണ്ടിരിക്കുന്നത്. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ ആര്യങ്കാവില്‍ നിന്നും വനാന്തരത്തിലൂടെ നാലുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ജലപാതത്തില്‍ എത്താം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: