കാട്ടാക്കട: കെഎസ്ആര്‍ടിസി ഡ്രൈവറെ മുളകുപൊടിവിതറി തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറംഗ ക്വട്ടേഷന്‍സംഘം പിടിയില്‍. വെഞ്ഞാറമൂട് കോലിയക്കോട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍ (27), പിരപ്പന്‍കോട് ഹാപ്പിലാന്‍ഡ് റോഡില്‍ മാങ്കഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്ന ബിനു (32), കുടപ്പനക്കുന്ന് നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ്സ്റ്റോപ്പില് കഴക്കോട്ടുകോണം വീട്ടില്‍ പ്രമോദ് (36), കേശവദാസപുരം കവടിയാര്‍ എന്‍എസ്പി നഗറില്‍ വീട്ടുനമ്പര്‍ 176 തെങ്ങുവിള വീട്ടില്‍ കിച്ചു എന്ന ശബരി (25), കേശവദാസപുരം കവടിയാര്‍ കെകെആര്എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ് (25), കേശവദാസപുരം എന്‍എസ്പി നഗറില്‍ റഫീഖ് മന്‍സിലില്‍ തന്‍സീര്‍ (29) എന്നിവരടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്റ് ചെയ്തത്. ഇവര്‍ രണ്ടുമുതല്‍ ആറുവരെ പ്രതികളാണ്. മുഖ്യപ്രതിയായ റംസി എന്ന യുവതി ഒളിവിലാണ്.
ആഗസ്റ്റ് 19 നാണ് കേസിനാസ്പദമായ സംഭവം. ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂര്‍ ചമതമൂട് സബൂറാ മന്‍സിലില്‍ എം. ഷാഹുല്‍ ഹമീദിന് (52) നേരെ പുലര്‍ച്ചെ അഞ്ചരയോടെ കോട്ടൂര്‍ ഉത്തരംകോട് സ്കൂളിനു സമീപം വച്ച് ആക്രമണമുണ്ടായി. പുലര്‍ച്ചെ ഡ്യൂട്ടിക്ക് ബൈക്കില്‍ പോകുകയായിരുന്ന ഷാഹുല്ഹമീദിനെ മുളകുപൊടിയെറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുല്‍ ഹമീദിന്റെ മകന് പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചുവച്ചാണ് ഇയാളുമായി അടുത്തത്. എന്നാല്‍ യുവതി വിവാഹിതയാണെന്നറിഞ്ഞ ഷാഹുല്‍ ഹമീദ് മകനെ ബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും വിദേശത്തയ്ക്കാന് ശ്രമിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് റംസി നാല്പതിനായിരം രൂപയ്ക്ക് കൊലക്കേസ് പ്രതിയും ശ്രീകാര്യം സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളിലും ഉള്‍പ്പെട്ട കൊടും ക്രിമിനലായ ബിനുവിന് കേസിലെ രണ്ടാം പ്രതിയായ അന്‍സാറുമായി ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പുതന്നെ യുവതിയും മറ്റു പ്രതികളും ചേര്‍ന്ന് വീടും പരിസരവും നോക്കിവച്ചു. കൂടുതല്‍ ആളുകള്‍ വേണമെന്നും ബാപ്പയ്ക്കും മകനും ശരിക്കും പണി കൊടുക്കണമെന്നുള്ള യുവതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുണ്ടാത്തലവനായ ബിനു ആറും ഏഴും പ്രതികളായ അനീഷ്, തന്‍സീര്‍ എന്നിവരുടെ സഹായത്തോടെ യൂണിയന് തൊഴിലാളികളും കൂലിത്തല്ലുകാരുമായ നാലും അഞ്ചും പ്രതികളായ പ്രമോദ്, ശബരി എന്നിവരെയും കൂട്ടി. ഇവര്‍ ബിനുവിന്റെ വാനില്‍ കോട്ടൂര്‍ എത്തി വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് തടഞ്ഞുനിറുത്തി ഷാഹുല്‍ ഹമീദിന്റെ കണ്ണില്‍ മുളക് പൊടി വിതറി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുല്ഹമീദിനെ പിന്തുടര്ന്ന് തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഷാഹുല്‍ ഹമീദിന്റെ നിലവിളികേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു.
ഷാഹുല്‍ ഹമീദ് നല്കിയ പരാതിയില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിനിടെ മുഖ്യ പ്രതിയായ റംസി ഒളിവില്‍ പോകുകയും ഹൈ ക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. നെടുമങ്ങാട് ഡിവൈഎസ്പി ദിനില്‍, ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്ഐ സതീഷ്കുമാര്‍, സിപിഓ ഷിബു, അനില്‍, വനിതാ സിപിഓ രമ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് രാത്രി മറ്റൊരു ക്വട്ടേഷന്‍ സഞ്ചരിച്ചു കൊണ്ടിരുന്ന പ്രതികളെ സാഹസികമായി പിടികൂടിയത്. റംസിക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: