ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ രാജി വയ്ക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കുരുക്ക് മുറുകുന്നു. കേന്ദ്രടൂറിസം മന്ത്രി സുബോധ് കാന്ത് സഹായിയുടെ സഹോദരന് ബന്ധമുള്ള സ്വകാര്യകമ്പനിക്ക് അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ പ്രധാനമന്ത്രി മന്മോഹന്റെ പങ്ക് വ്യക്തമായതോടെയാണിത്. സഹോദരന് ഡയറക്ടറായ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിക്കണമെന്ന് കാണിച്ച് മന്ത്രി സഹായി പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് ബിജെപി പുറത്തുവിട്ടിരുന്നു. എസ്കെഎസ് ഇസ്പാത് എന്ന കമ്പനിയുടെ ഡയറക്ടറായ സുധീര്‍ കെ.സഹായ് തന്റെ സഹോദരനാണെന്ന് ഇന്നലെ ഒരു ചാനലിനോട് മന്ത്രി സഹായിക്ക് സമ്മതിക്കേണ്ടി വന്നു.
കല്‍ക്കരി കുംഭകോണത്തില്‍ രാജിയ്ക്കില്ലെന്ന് ഇന്നലെ പ്രസ്താവിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ബിജെപിയെ കടന്നാക്രമിക്കുകയായിരുന്നു. പ്രതിപക്ഷം യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെഹ്റാന് ചേരി ചേരാ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചുവരവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് തങ്ങളെ തെരഞ്ഞെടുത്തതെന്നും ജനവികാരം മാനിച്ച് സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ ബിജെപി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്മോഹന് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അന്തസ് തനിക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലിനില്ലെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് പ്രവര്‍ത്തിക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. പാര്‍ലമെന്റ് സ്തംഭനം ഭരണത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, താന്‍ രാജി വെക്കുന്നതിനൊപ്പം മന്ത്രി സുബോധ് കാന്ത് സഹായിയെ രാജിവെപ്പിക്കാനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തയ്യാറാകണമെന്ന് ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. ആദ്യം സുബോധ് കാന്ത് സഹായിയോട് രാജി വയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണം. അതിന് ശേഷം പ്രധാനമന്ത്രി രാജിവയ്ക്കണം. നിയമമനുസരിച്ച് കല്‍ക്കരിപ്പാടം ലഭിക്കാന്‍ ഖാനിവകുപ്പ് മന്ത്രി അംഗീകരിക്കണം. പ്രധാനമന്ത്രിക്കായിരുന്നു ഖാനി വകുപ്പിന്റെ ചുമതല, യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.
എന്നാല്‍, കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതിലെ ക്രമക്കേടുമായി തനിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് കേന്ദ്രടൂറിസം മന്ത്രി സുബോധ് കാന്ത് സഹായ് നിഷേധിച്ചു. സുബോധ് കാന്തിന്റെ ഇളയ സഹോദരന് സുധീര്‍ കാന്തുമായി ബന്ധമുള്ള എസ്കെഎസ് ഇസ്പാത് ആന്‍ഡ് പവര്‍ ലിമിറ്റഡിന് കല്‍ക്കരി പാടം ലഭിക്കാന്‍ സുബോധ്് പ്രധാനമന്ത്രിയോട് ശുപാര്‍ശ നടത്തിയിരുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആരോപണം രാഷ്ട്രീയപ്രേരിതവും തന്നെ അപകീര്ത്തിപ്പെടുത്താനുള്ളതുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എസ്കെഎസ് കമ്പനിയില്‍ തന്റെ സഹോദരന് ഓഹരി ഇല്ലെന്നും അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമല്ലെന്നും സുബോധ് കാന്ത് അവകാശപ്പെട്ടു. എഞ്ചിനീയറായ അനുജന് കമ്പനിയുമായി തൊഴില്‍പരമായ ബന്ധം മാത്രമാണുള്ളതെന്നും സഹായ് പറഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് എസ്കെഎസ് കമ്പനിക്ക് കല്‍ക്കരി ബ്ലോക്ക് അനുവദിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശ ഇല്ലാതെ ഒരു കമ്പനിക്കും ബ്ലോക്ക് അനുവദിച്ച് കിട്ടുകയില്ലെന്നും സഹായ് പറഞ്ഞു.
ഛത്തിസ്ഗഡിലും ഝാര്‍ഖണ്ഡിലും കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്കെഎസ് കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് 2008 ഫെബ്രുവരി അഞ്ചിന് അന്ന് ഭക്ഷ്യസംസ്ക്കരണ സഹമന്ത്രിയായിരുന്ന സുബോധ് കാന്ത് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ബിജെപി പുറത്തുവിട്ടത്. സുബോധിന്റെ ആവശ്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി കല്‍ക്കരി മന്ത്രാലയം സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും ബിജെപി ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി എഴിന് എസ്കെഎസിന്റെ അപേക്ഷ പരിഗണിക്കാന്‍ സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നെന്നും സുബോധ് കാന്ത് സഹായിയുടെ സഹോദരന് സുധീര്‍ എസ്കെഎസിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നതായും ബിജെപി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: