നൂറ്റിമുപ്പത് കോടി ജനങ്ങളും മനുഷ്യവിഭവശേഷിയുമുള്ള ഇന്ത്യക്ക് എന്തു സംഭവിച്ചു? അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യം പിന്നിലാകുന്നത് എന്തുകൊണ്ടാണ്? ഇതിനൊക്കെ മറുപടിയാകുന്നതാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം എടുത്ത തീരുമാനം.
‘ഖേലോ ഇന്ത്യാ’ (കളിക്കൂ ഇന്ത്യാ) പദ്ധതിക്ക് അംഗീകാരം നല്കലായിരുന്നു അത്. രണ്ടു വര്‍ഷത്തേക്ക് 1756 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നല്കിയിരിക്കുന്നത്്. കായികമേഖലയെ മുഖ്യധാരയിലെത്തിച്ച് അതിലൂടെ വ്യക്തിത്വസാമൂഹികസാമ്പത്തിക വികസനം എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
കായികതാരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഇത്രയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതി ഇത് ആദ്യമാണ്. ഇതിലൂടെ കഴിവും പ്രതിഭയുമുള്ള യുവത്വത്തിന് കായികമത്സരമേഖലകളില് മികവ് പ്രകടിപ്പിക്കാന്‍ കഴിയും. ഏത് ആഗോള വേദിയിലും മത്സരിക്കാന്‍ കഴിയുന്ന ഒരു പറ്റം കായികതാരങ്ങളെ വാര്‍ത്തെടുക്കാനും കഴിയും.
പശ്ചാത്തല വികസനം, സാമൂഹിക കായികമേഖല, പ്രതിഭകളെ കണ്ടെത്തല്‍, മികവിനുവേണ്ടിയുള്ള പരിശീലനം, മത്സരഘടന, കായിക സമ്പദ്ഘടന തുടങ്ങി എല്ലാമേഖലയിലും ഇതിന്റെ ഗുണമുണ്ടാകും. ഇതുവരെയില്ലായിരുന്ന തരത്തിലുള്ള ഒരു വിശാല ഇന്ത്യാ കായിക സ്കോളര്‍ഷിപ്പ് പദ്ധതി ഇതിലൂടെ നടപ്പാക്കും. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന കായികമേഖലയിലെ 1000 താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ കായികതാരങ്ങള്‍ക്കും അടുത്ത തുടര്‍ച്ചയായ എട്ടുവര്‍ഷത്തേക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രാജ്യത്തെ 20 സര്‍വകലാശാലകളെ കായികമികവിന്റെ കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നുണ്ട്.
ഇതിലൂടെ കഴിവുറ്റ കായികതാരങ്ങള്‍ക്ക് പഠനത്തോടൊപ്പം കായിക മേഖലയിലെ മത്സരങ്ങളിലും മുന്നേറാന്‍ കഴിയും. 10 നും 18നും ഇടയ്ക്കുള്ള 200 ദശലക്ഷം കുട്ടികളെ ശാരീരികക്ഷമതാ മുന്നേറ്റത്തിന്റെ ഭാഗമായി ഇതില്‍ ഉള്‍പ്പെടുത്തും. അവരുടെ കായികക്ഷമത അളക്കുക മാത്രമായിരിക്കില്ല, കായികക്ഷമതയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ക്ക് സഹായവും നല്‍കും.
ലിംഗസമത്വവും സാമൂഹിക ഉള്‍പ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിന് കായികമേഖലയുടെ ശക്തി അംഗീകരിക്കുകയും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അസ്വസ്ഥവും ദരിദ്രവുമായ മേഖലകളില്‍ കഴിയുന്ന യുവജനങ്ങളെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തും.
സ്കൂള്‍, കോളജ് തലങ്ങളിലെ മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. ആധുനികമായ ഉപഭോക്തൃസൗഹൃദ സാങ്കേതികവിദ്യ കായികരംഗത്തെ എല്ലാവിഭാഗങ്ങളിലും ഉള്‍പ്പെടുത്തുകയും ഇതിന്റെ ഭാഗമാണ്.
പരിശീലനവിവരങ്ങള്‍ നല്കുന്ന മൊബൈല്‍ ആപ്പുകള്‍, പ്രതിഭകളെ കണ്ടെത്തുന്നതിനായി പോര്‍ട്ടല്‍, ആഭ്യന്തര കായികമേഖലയ്ക്കായി സംവേദന വെബ്സൈറ്റ്,കായിക അടിസ്ഥാനസൗകര്യങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കുന്നതിനുമായി ജിഎഐഎസ് അടിസ്ഥാനത്തിലുള്ള വിവരശേഖരണ സംവിധാനം തുടങ്ങിയവ കായികമേഖലയിലെ പ്രോത്സാഹനത്തിനായി ഉപയോഗിക്കുന്ന ആധുനിക ഉപഭോക്തൃസൗഹൃദ സാങ്കേതികവിദ്യകളാണ്.
”എല്ലാവര്ക്കും കായികരംഗം” എന്നതുപോലെ” മികവിന് കായികമേഖല” എന്നത് പ്രോത്സാഹിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. പുതിയൊരു കായികസംസ്കാരത്തിനു തുടക്കം കുറിക്കണം- ഇന്ത്യയെ ഒന്നിപ്പിക്കുന്ന കായികസംസ്കാരം. കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ എന്ന ബൃഹത് പദ്ധതി അതിലേക്കുള്ള മുന്നേറ്റമാകുമെന്നതില്‍ സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: