ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് കെട്ടിട നികുതി കുറച്ചു നല്കാന് നിര്‍ദ്ദേശം നല്‍കിയത് ഏ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാര്‍. ആലപ്പുഴ നഗരസഭ ഭരിച്ചിരുന്ന എല്‍ഡിഎഫ് ഒരു എതിര്‍പ്പും കൂടാതെ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.
2001ല്‍ യുഡിഎഫ് നഗരസഭാ കൗണ്‍സില്‍ 91,500 രൂപയാണ് കെട്ടിടത്തിനു നികുതി തീരുമാനിച്ചത്. 2004 മെയ് മാസത്തില്‍ എല്‍ഡിഎഫ് കൗണ്‍സില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നു 32,700 രൂപയാക്കി നികുതി കുറച്ചു. പ്രതിവര്‍ഷം 11 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് നികുതി നഷ്ടം ഉണ്ടാകുന്നത്.
ഇടതുവലതു മുന്നണികള്‍ തോമസ് ചാണ്ടിക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയെന്ന് വ്യക്തമാക്കുന്നതാണ് റിസോര്‍ട്ടിന് നല്കിയ വന്‍നികുതി ഇളവുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച ഫയലുകള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഭവം വിവാദമായ സാഹചര്യത്തില്‍ ലേക്ക് പാലസ് നികുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. നഗരസഭയില്‍ നിന്ന് കാണാതെ പോയ ലേക്ക്പാലസിന്റെ 34 കെട്ടിടങ്ങളുടെ നാലു ഫയലുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
നിലം നികത്തിയും കായല്‍ കയ്യേറിയും തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള കമ്പനി റിസോര്‍ട്ട് നിര്‍മ്മിച്ചപ്പോള്‍ ആലപ്പുഴയിലെ എംഎല്‍എയും എംപിയും കോണ്‍ഗ്രസുകാരായ കെ.സി. വേണുഗോപാലും, വി. എം. സുധീരനും ആയിരുന്നു. ഇരുവരും തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
അക്കാലയളവില്‍ തോമസ് ചാണ്ടി ജനപ്രതിനിധി ആയിട്ടില്ല. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ പ്രമുഖ സാമ്പത്തിക സ്രോതസ്സായാണ് അന്ന് തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നത്. പിന്നീടാണ് ഇരു മുന്നണികളിലും മാറി മാറി ചേക്കേറി എംഎല്‍എ ആയതും മന്ത്രിയായതും.
സംഭവം വിവാദമായപ്പോള്‍ ഉദ്യാഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതിനിടെ മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഇടറോഡ് മണ്ണിട്ടു നികത്തിയതായി റവന്യു വകുപ്പ് കണ്ടെത്തി. കൈനകരി വില്ലേജ് ഓഫിസര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്കി.
മണ്ണിട്ടു പൊക്കിയതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മാര്‍ത്താണ്ഡം കായലിലെ വസ്തു കൈമാറ്റത്തില്‍ അപാകതകള്‍ ഇല്ലെന്നാണു വിലയിരുത്തല്‍. മാര്‍ത്താണ്ഡം കായലില്‍ കൃഷി ചെയ്യാന്‍ അറുനൂറിലേറെ പേര്‍ക്കാണു പട്ടയം നല്‍കിയത്. 1993ല്‍ 12 വര്‍ഷത്തേക്കു നല്കിയ പട്ടയം 2005 നു ശേഷമാണു കൈമാറ്റം ചെയ്തിട്ടുള്ളത്. ഇവിടെ 64 പ്ലോട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: