ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്തെ നഗരവാസികളില്‍ ഭൂരിപക്ഷം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് നരേന്ദ്രമോഡിയെയാണെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമായി. ഒരു പ്രമുഖ ഹിന്ദി വാര്‍ത്താ ചാനല്‍ നീല്സന് കമ്പനിയുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വെയില്‍ 42 ശതമാനം നഗരവാസികളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ അനുകൂലിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മോഡിയെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. 28 നഗരങ്ങളില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 29 ശതമാനം പേര് മാത്രമാണ് രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് കരുതുന്നത്. നിതീഷ് കുമാറിനുള്ളത് വെറും 12 ശതമാനം പേരുടെ പിന്തുണ.
കോണ്‍ഗ്രസിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് വന്നതായി സര്‍വെഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയെ പിന്തുണക്കുമെന്ന് 27 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ 18 ശതമാനം. രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 46 ശതമാനം പേര് അഭിപ്രായപ്പെട്ടു. 68 ശതമാനം പേരും കരുതുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രകടനം ശരാശരിയിലും വളരെ താഴെയാണെന്നാണ്. മന്മോഹന് അഴിമതിക്കാരനല്ലെന്ന് കരുതുന്ന 66 ശതമാനം പേരും അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് അദ്ദേഹം കൂട്ടുനില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരില്‍ 66 ശതമാനം പേര് മാത്രമാണ് വീണ്ടും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞത്. അതേസമയം ബിജെപിക്ക് വോട്ട് ചെയ്തവരില്‍ 82 ശതമാനം പേരും പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ട് ബിജെപി കൂടുതല്‍ നേടുമെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു. കല്‍ക്കരി കുംഭകോണത്തിന് പ്രധാനമന്ത്രി ഉത്തരവാദിയാണെന്ന് 55 ശതമാനം പേരും അഭിപ്രായപ്പെടുമ്പോള്‍ കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തിരുന്നെങ്കില്‍ വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്നാണ് 67 ശതമാനം പേരും കരുതുന്നത്.
ഹസാരെ സംഘത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണക്കുന്നതായി 64 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ ഹസാരെയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ 77 ശതമാനം പേരാണ്. നഗരവാസികളില്‍ 12 ശതമാനം പേര് ഹസാരെയെ മാതൃകാ പുരുഷനായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: