കൊച്ചി: പൂര്‍ണ്ണമായും മനുഷ്യനെ കുറിച്ച് ചിന്തിക്കുന്നതാണ് ഏകാത്മമാനവ ദര്‍ശനമെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്. ഹരി. ദീനദയാല്‍ ഉപാധ്യായയില്‍ നിന്നല്ല അതു വന്നത്. അദ്ദേഹത്തില്‍ കൂടി ആ ദര്‍ശനങ്ങള്‍ നമുക്കു മുന്നിലേക്കെത്തുകയായിരുന്നു. ഭാരതത്തിന്റെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഏകാത്മമാനവ ദര്‍ശനം രൂപപ്പെടുത്തിയിരിക്കുന്നതെന്നും ആര്. ഹരി പറഞ്ഞു.
വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകാത്മ മാനവദര്‍ശനത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീനദയാലിന്റെ മനുഷ്യന് മഹര്‍ഷിമാര്‍ വിവക്ഷിച്ച മനുഷ്യനാണ്.
ഭാരതീയ ചിന്താധാരയില്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണനായ മനുഷ്യനെ കുറിച്ചാണ് പൂര്‍വ്വികര്‍ ചിന്തിച്ചത്. എന്നാല്‍ മാര്‍ക്സിയന്‍ ചിന്തയില്‍ പൂര്‍ണ്ണനായ മനുഷ്യന് വരുന്നതേയില്ല. മാര്‍ക്സിന്റെ മനുഷ്യന് മൂല്യങ്ങളില്‍ വിശ്വസിച്ചില്ല. മാര്‍ക്സിന്റെ ദര്‍ശനം സാന്മാര്ഗ്ഗികവുമായിരുന്നില്ല.
മൂല്യങ്ങളെ നിരാകരിച്ച് അധര്‍മ്മത്തിന്റെ വഴിയില്‍ തോന്നുന്നതു പോലെ ജീവിക്കാനാണ് കമ്യൂണിസം പഠിപ്പിക്കുന്നത്. സത്യത്തിനൊപ്പം സത്യം ആചരിക്കാനാണ് ഭാരതീയ ദര്‍ശനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ മാര്‍ക്സിയന്‍ ദര്‍ശനങ്ങളില്‍ സത്യവും അതിന്റെ ആചരണവും ഇല്ലാതായി. അസാന്മാര്ഗ്ഗിക ജീവിതരീതി പിന്തുടര്‍ന്നതാണ് മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ പരാജയപ്പെടാന്‍ ഇടയാക്കിയതെന്നും ആര്. ഹരി പറഞ്ഞു.
വിശ്വസംവാദ കേന്ദ്രം നാലു ദിവസങ്ങളിലായാണ് ഏകാത്മ മാനവ ദര്‍ശനത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്. ആര് ഹരിയുടെ പ്രഭാഷണത്തിന്റെ മൂന്നും നാലും ഭാഗങ്ങള്‍ അടുത്ത മാസം 12നും 13നും വൈകിട്ട് 6.30ന് കലൂര്‍ പാവക്കുളം വിശ്വഹിന്ദ് പരിഷത് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: